മനാഗ്വേ: ജീവിച്ചിരിപ്പുണ്ടോ, അതോ കൊലപ്പെടുത്തിയോ? നിക്കരാഗ്വേയിലെ കത്തോലിക്ക സഭ ഉന്നയിച്ച ആശങ്കകള്‍ക്ക് ഒടുവില്‍ 40 ദിവസത്തിലേറെയായി ഭരണകൂടം തടങ്കലിലാക്കിയ ബിഷപ്പിന്റെ വീഡിയോ പുറത്തുവിട്ട് രാജ്യത്തെ ഏകാധിപത്യ ഭരണകൂടം. കഴിഞ്ഞ ജൂൺ അവസാനം മുതൽ എവിടെയാണെന്ന് വിവരമൊന്നുമില്ലാതിരുന്ന എസ്റ്റെലിയിലെ ബിഷപ്പ് എമെറിറ്റസ് അബെലാർഡോ മാറ്റയുടെ വീഡിയോ, നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
എണ്‍പതുകാരനായ ബിഷപ്പ്, ഒരു മാധ്യമപ്രവർത്തകനുമായും സർക്കാരിനെ അനുകൂലിക്കുന്ന നിയമസഭാംഗമായ അഡോൾഫോ പാസ്‌ട്രാനുമായും സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ബിഷപ്പ് ഊർജ്ജസ്വലനായി കാണപ്പെടുന്നുവെന്ന് പാസ്‌ട്രാൻ പറയുന്നതും പ്രാർത്ഥന വലിയ സഹായമാണെന്നും താൻ സുഖമായിരിക്കുന്നുവെന്നും ബിഷപ്പ് മറുപടി നൽകുന്നതും വീഡിയോയില്‍ ദൃശ്യമാണ്. അതേസമയം വീഡിയോ ചിത്രീകരിച്ച തീയതി വ്യക്തമല്ല. സ്വേച്ഛാധിപത്യം ഭരണകൂടം തടങ്കലിലാക്കിയ മെത്രാന്റെ നിലവിലെ അവസ്ഥ പുറംലോകത്തെ അറിയിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭ തന്നെ നേരത്തെ രംഗത്ത് വന്നിരിന്നു.
യുഎന്നിന്റെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായ വോൾക്കർ ടർക്കാണ് ജൂൺ അവസാനം മുതൽ യാതൊരു വിവരവുമില്ലാത്ത ബിഷപ്പ് അബെലാർഡോ മാറ്റയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകണമെന്ന് നിക്കരാഗ്വേയിലെ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിന്നത്. കത്തോലിക്ക സഭയ്ക്കും മറ്റ് മതവിഭാഗങ്ങൾക്കുമെതിരെ നിക്കരാഗ്വേയില്‍ അരങ്ങേറുന്ന അടിച്ചമർത്തലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും തനിക്ക് ആശങ്കയുളവാക്കുന്നുവെന്ന് ഹൈക്കമ്മീഷണർ കഴിഞ്ഞ മാസം പ്രസ്താവിച്ചിരിന്നു.










Comments