Foto

ന്യൂനപക്ഷ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഇടപെടാന്‍ ഗവണ്‍മെൻ്റിന് അധികാരമില്ല; സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി

സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന (എയ്ഡഡ്) ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ നിയമിക്കാനുള്ള അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. അധ്യാപക- അനധ്യാപക ജീവനക്കാരുടെ നിയമനത്തിന് ആവശ്യമായ യോഗ്യതയോ പ്രവൃത്തിപരിചയമോ നിശ്ചയിക്കുക എന്നതിനപ്പുറം മറ്റു നിബന്ധനകളോ മാനദണ്ഡങ്ങളോ ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് അധികാരമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഡല്‍ഹിയിലെ സെൻ്റ് ആന്റണീസ് ബോയ്‌സ് സെക്കന്ററി സ്‌കൂള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന വിധി. സ്‌കൂള്‍ അധികൃതര്‍ നടത്തിയ 20 ജീവനക്കാരുടെ നിയമനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗീകാരം നിഷേധിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ജീവനക്കാരെ നിയമിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാരിൻ്റെ വാദം. 

ജീവനക്കാരെ നിയമിക്കാനുള്ള അവകാശം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള മൗലികാവകാശത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തിൻ്റെ നിയന്ത്രണാധികാരം നിയമന രീതികളോ സ്ഥാപനം പിന്തുടരുന്ന തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളോ നിശ്ചയിക്കാനുള്ള അനുമതിയല്ലെന്ന് കോടതി വിധിയില്‍ എടുത്തുപറയുന്നുണ്ട്. 

നിയമിതരായ വ്യക്തികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നിടത്തോളം കാലം, ആ നിയമനത്തെ എതിര്‍ക്കാന്‍ സര്‍ക്കാരിന് അധികാരവുമില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. സ്‌കൂള്‍ മാനേജ്‌മെൻ്റ് നിയമിച്ച ജീവനക്കാരുടെ ശമ്പളത്തിനായുള്ള ഗ്രാൻ്റ് ഉടന്‍ അനുവദിക്കണമെന്ന് ഉത്തരവില്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Comments

leave a reply

Related News