ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു. കൊളീജിയം ശുപാര്‍ശയിൽ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. ഈ നിയമനത്തോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം മുഴുവന്‍ അംഗസഖ്യയായ 34-ല്‍ എത്തി
ജസ്റ്റിസുമാരായ എം.ആര്‍. ഷായും ദിനേശ് മഹേശ്വരിയും വിരമിച്ച ഒഴിവിലേക്കാണ് ഇവരെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. ഇതോടെ കെ.വി. വിശ്വനാഥന് അഭിഭാഷകവൃത്തിയില്‍നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയാവാൻ അവസരമൊരുങ്ങി. പാലക്കാട് കല്‍പ്പാത്തി സ്വദേശിയായ കെ.വി. വിശ്വനാഥനെ സുപ്രധാന കേസുകളിൽ സുപ്രിം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 2009 ലാണ് ഇദ്ദേഹം സുപ്രിം കോടതിയിലെ സീനീയർ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 35 വര്‍ഷമായി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ഭാരതിയാര്‍ സര്‍വകലാശാലയ്ക്കു കീഴിലെ കോയമ്പത്തൂര്‍ ലോ കോളേജില്‍ നിന്നാണ് അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് നിയമ ബിരുദമെടുത്തത്. തമിഴ്നാട് ബാര്‍ കൗണ്‍സിലില്‍ 1988-ല്‍ എന്റോള്‍ ചെയ്തു.
Comments