Foto

പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ മാധ്യമ ദിന സന്ദേശം - 2022

പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ മാധ്യമ ദിന സന്ദേശം - 2022


പ്രിയ സഹോദരീ സഹോദരന്മാരേ,

വ്യക്തികളെ നേരിട്ടു കാണുവാനും സംഭവങ്ങളെ നേരിട്ടറിയാനും ആ അനുഭവങ്ങള്‍ പുനരവതരിപ്പിച്ച് സത്യാവസ്ഥ തിരിച്ചറിയാനും വേണ്ട ആവശ്യകതയായ 'വന്ന് കാണുവിന്‍'- എന്ന ആശയത്തെക്കുറിച്ചാണ് കഴിഞ്ഞ വര്‍ഷം ഇതേയവസരത്തില്‍ വിചിന്തനം ചെയ്തത്. ഇതേ വിചിന്തനത്തിന്റെ തുടര്‍ച്ചയായി, കളങ്കമറ്റ സംഭാഷണ സംവാദങ്ങള്‍ക്ക് ആവശ്യമായതും ആശയവിനിമയത്തിനേറ്റവുമാവശ്യമായ വ്യാകരണങ്ങളിലൊന്നുമായ 'ശ്രവിക്കുക'-,- 'കേള്‍ക്കുക'- എന്ന ക്രിയയിലേക്കാണ് നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിന് ശ്രമിക്കുന്നത്.
ദൈനംദിന ബന്ധങ്ങളിലാണെങ്കിലും പൗര ജീവിതത്തിന്റെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണെങ്കിലും നമുക്ക് ശ്രവിക്കുന്നതിനുള്ള ശേഷിയും ശക്തിയും പാടവവും പ്രാപ്തിയും ക്ഷയിച്ചുവരുന്നു. അതേസമയം ശ്രവണശക്തി തന്നെ ആശയവിനിമയ സമ്പര്‍ക്ക മേഖലകളില്‍ പ്രധാനവും കനത്തതുമായ വികാസ പരിണാമങ്ങളിലൂടെ കടന്നുപോവുന്നു. എങ്കിലും, പോഡ്കാസ്റ്റിലൂടെയും (Podcast) മറ്റ് ശ്രവ്യോപാധികളിലൂടെയുള്ള അറിയിപ്പുകളും വിവര വൃത്താന്തങ്ങളുടെ ആധിക്യം, ശ്രവണശക്തിയുടെ ആവശ്യകത, എത്രമാത്രം മനുഷ്യന്റെ  ആശയവിനിമയത്തിന് പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കുന്നു.
മനുഷ്യകുലത്തിനേറ്റവും അത്യാവശ്യമുള്ളതെന്താണ് എന്ന് വളരെ പ്രശസ്തനായ ഡോക്ടറോട് ചോദിച്ചതിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞത് ''ശ്രവിക്കപ്പെടണം എന്ന അതിരുകളില്ലാത്ത അദമ്യമായ ആഗ്രഹം''- എന്നായിരുന്നു. അദ്ദേഹം മനസ്സുകളേല്‍ക്കുന്ന മുറിവുകളുണക്കുന്നതില്‍ അതിപ്രാവീണ്യമുള്ള ഒരു ഡോക്ടറായിരുന്നു. ഇത്ര അദമ്യമായ ആഗ്രഹം പലപ്പോഴും ഒളിഞ്ഞുകിടക്കുകയാണ് പതിവ്. പക്ഷേ, ഒളിഞ്ഞുകിടക്കുന്ന 'ഞാന്‍ ശ്രദ്ധിക്കപ്പെടണം',-- 'ഞാന്‍ പറയുന്നത് കേള്‍ക്കണം'- എന്ന ആഗ്രഹം, ഭാവം പലര്‍ക്കും ഒരു വെല്ലുവിളിയാവുകയാണ്. പ്രത്യേകിച്ച് മാതാപിതാക്കള്‍, അദ്ധ്യാപകര്‍, അജപാലകര്‍ എന്നിങ്ങനെയുള്ള സാമൂഹികമോ രാഷ്ട്രീയപരമായോ തൊഴില്‍ തുറകളിലുള്ളവര്‍ക്ക്. സാമൂഹ്യ വിനിമയ സമ്പര്‍ക്ക മേഖലകളിലുള്ളവര്‍ക്ക് പ്രത്യേകിച്ചും.



ഹൃദയമാകുന്ന ചെവികൊണ്ടുള്ള ശ്രവണം

വിശുദ്ധ ലിഖിതങ്ങളില്‍നിന്നും നമുക്ക് മനസ്സിലാവുന്നത് ശ്രവിക്കുക എന്നുള്ളത് ശബ്ദത്തെക്കുറിച്ചുള്ള ഗ്രാഹ്യം മാത്രമല്ല, മറിച്ച് ദൈവവും മനുഷ്യകുലവും തമ്മിലുള്ള ഒരു സംഭാഷണ സംവേദനത്തിലടിസ്ഥാനമായുള്ള ഒരു ബന്ധംകൂടിയാണ്.  - ഒരു ഹൃദയബന്ധം. ''ശ്രവിക്കുക ഇസ്രായേലേ''- (നിയമാ. 6:4) എന്ന തോറയുടെ ആദ്യ കല്പനയുടെ തുടക്കംതന്നെ പലപ്പോഴും വി. ഗ്രന്ഥത്തില്‍ ഇത് അടിവരയിടുന്നതാണ്. വി. പൗലോസ് റോമാക്കാരോട് പറയുന്നത് തന്നെ ''വിശ്വാസം വരുന്നത് ശ്രവിക്കുന്നതിലൂടെ''- എന്നാണ് (റോമ. 10:17). ഇതിന് പ്രാരംഭം കുറിച്ചതും മുന്‍കൈ എടുത്തതും ദൈവമാണെങ്കിലും നമ്മള്‍ അവനെ ശ്രവിച്ച് സമുചിതമായി പ്രതികരിക്കുന്നു. ഈ ശ്രവണം എന്ന അനുഗ്രഹവും സ്രഷ്ടാവിന്റെ പ്രസാദവരത്തില്‍നിന്നുതന്നെ ഉത്ഭവിക്കുന്നത് എന്ന് ഒരു നവജാതശിശു തന്റെ മാതാപിതാക്കളുടെ ശബ്ദം തിരിച്ചറിയുന്നതിലൂടെ നമുക്ക് പെട്ടെന്ന് മനസ്സിലാവും. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലേറ്റവും ശ്രേഷ്ഠമായതും, സ്രഷ്ടാവിന് പ്രിയപ്പെട്ടതും ശ്രവണശക്തിയാവണം. കാരണം, അതാണ് മനുഷ്യന് ഏറ്റവും  സ്വാതന്ത്ര്യം നല്‍കുന്നതും, അവധാനപൂര്‍വ്വമായതും ,എതിരെ ഉള്ളവരെ കടന്നുകയറി പിടിക്കാത്തതും ആകുന്നു. ശ്രവിക്കുന്നതും ശ്രവണശക്തിയും ദൈവത്തിന്റെ വിനയ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ്. സ്വത്വമായ സൃഷ്ടാവായ ദൈവം തന്നെത്തന്നെ അനാവരണം ചെയ്ത് ശബ്ദിച്ചുകൊണ്ട് തന്റെതന്നെ പ്രതിച്ഛായയില്‍ മനുഷ്യനെ പുരുഷനായും സ്ത്രീയായും സൃഷ്ടിക്കുകയും അതിനുശേഷം അവരെ ശ്രവിക്കുന്നതിലൂടെ തന്റെ ആശയവിനിമയത്തില്‍ പങ്കാളികളാക്കുകയും ചെയ്യുന്നു. മനുഷ്യകുലത്തെ സ്‌നേഹിക്കുന്നതിലാണ്, സൃഷ്ടാവായ ദൈവം തന്റെ വചനം അവര്‍ക്ക് നല്‍കുന്നതും അവരെശ്രവിക്കാനായി തന്റെ ചെവികള്‍ നല്‍കുന്നതും.

 

 



ഇതിന് കടകവിരുദ്ധമായി, മനുഷ്യന്‍ ഈ മധുരോദാരമായ ബന്ധത്തില്‍നിന്നും ഓടിയൊളിക്കാനായി ശ്രമിക്കുന്നു. പുറംതിരിഞ്ഞ് നില്‍ക്കുകയും 'ചെവി കൊട്ടിയടച്ച്'- നിന്നുകൊണ്ട് ശ്രവിക്കേണ്ട ഉത്തരവാദിത്തത്തില്‍നിന്നും മാറിനില്‍ക്കുന്നു. ശ്രവിക്കേണ്ട ഉത്തരവാദിത്തത്തില്‍നിന്നുമുള്ള ഈ മാറിനില്‍ക്കല്‍ പലപ്പോഴും മറ്റുള്ളവരോടുള്ള കയ്യേറ്റവും സമാധാന ലംഘനവും ആകുന്നു. സ്റ്റീഫന്‍ ഡീക്കനോട് ചെവി കൊട്ടിയടച്ച് അക്രമോല്‍സുകരായി ചെന്നവരെപ്പോലെ (അപ്പ. 7:57) പരസ്പര സമാധാനം ലംഘിച്ചു വര്‍ത്തിക്കുന്നു.എപ്പോഴും സൃഷ്ടാവായ ദൈവം തന്നെത്തന്നെ അനാവരണം ചെയ്യുന്നത് കെട്ടുപാടുകളില്ലാതെ ആശയവിനിമയം നമ്മളോട് ചെയ്തിട്ടാണ്.

മനുഷ്യരോട് ശ്രവിക്കാന്‍ തയ്യാറാവാനും ശ്രദ്ധിക്കാനും ആഹ്വാനം ചെയ്യുന്നു. വ്യക്തമായും സ്പഷ്ടമായും നാഥന്‍ മനുഷ്യരായ നമ്മളോട് സ്‌നേഹത്തിന്റെ ഉടമ്പടിയിലേക്ക് ക്ഷണിക്കുന്നുണ്ട്. അടിസ്ഥാനപരമായി ശ്രവിക്കാനുള്ള സന്നദ്ധത സ്‌നേഹത്തിന്റെ അളവും മാനവും ആണ്. സ്‌നേഹത്തിന്റെ ഉടമ്പടിയിലേക്കുള്ള ആ ക്ഷണം അങ്ങനെ നമുക്ക് നമ്മളാവാനുള്ള സാദ്ധ്യതയാണ്, അവരവര്‍ക്കുള്ള സ്ഥാനങ്ങളും അധികാരങ്ങളും വിട്ടുകൊടുക്കുമ്പോഴാണ് നമ്മള്‍, മനുഷ്യര്‍, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാകുന്നത്. അവന്റെപോലെ ശ്രവിക്കാനും മറ്റുള്ളവരെ സ്വാഗതം ചെയ്യാനും. അതിനാലാണ് താന്താങ്ങളുടെ ശ്രവണശക്തി അളന്ന് തയ്യാറെടുക്കാനായി യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്. ''ആകയാല്‍ നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്ന് സൂക്ഷിച്ചുകൊള്‍വിന്‍ (ലൂക്കാ 8: 18). വിതക്കാരന്റെ ഉപമ വിവരിച്ചതിനുശേഷം ഇങ്ങനെ യേശുക്രിസ്തു പരസ്യമായി ആഹ്വാനം ചെയ്തത് വെറുതെ കേള്‍ക്കുന്ന കേള്‍വിക്കാരനാവാനല്ല, മറിച്ച് നല്ലപോലെ ശ്രദ്ധിച്ച് ശ്രവിച്ച്  മനസ്സിലാക്കാന്‍വേണ്ടിക്കൂടിയാണ്. സത്യസന്ധവും നല്ലതുമായ ഹൃദയഭാവത്തോടെ വചനം സ്വീകരിക്കുന്നവര്‍ക്കേ അത് കാത്തുസൂക്ഷിക്കാനും പ്രതീക്ഷിച്ച സദ്ഫലങ്ങള്‍-ജീവന്റേയും രക്ഷയുടേയും- അനുഭവിക്കാനും സാധിക്കൂ (വി. ലൂക്കാ 8:15) ആരെയാണ് നമ്മള്‍ ശ്രവിക്കുന്നതെന്നും എന്താണ് ശ്രവിക്കുന്നതെന്നും എങ്ങനെയാണ് ശ്രവിക്കുന്നതെന്നും നമ്മള്‍ ശ്രദ്ധിച്ചാലാണ് ആശയവിനിമയം എന്ന കലയില്‍ നമുക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് ഒരു സിദ്ധാന്തമോ പരിജ്ഞാനമോ സാങ്കേതികശക്തിയോ അല്ല. മറിച്ച് വെറും ''അടുപ്പം സാധ്യമാക്കുന്ന ഹൃദയങ്ങളുടെ തുറവി'-'- മാത്രമാണ് (സുവിശേഷത്തിന്റെ സന്തോഷം, 171 (2003).

 


നമുക്കെല്ലാവര്‍ക്കും ചെവികളുണ്ടെങ്കില്‍ പോലും പലപ്പോഴും നല്ല ശ്രവണശക്തിയുള്ളവര്‍ക്കുപോലും പരസ്പരം കേള്‍ക്കാന്‍ പറ്റാതാവുന്നുണ്ട്. ശാരീരികമായ ബധിരതയെക്കാള്‍ ഇതിനു കാരണം ഹൃദയംകൊണ്ടും മനസ്സുകൊണ്ടും കേള്‍ക്കാനുള്ള സന്നദ്ധതയില്ലായ്മയാണ്. വെറും ശ്രവിക്കുക എന്ന  ബാഹ്യ ശാരീരിക കഴിവിനേക്കാള്‍ കേള്‍ക്കുക എന്നത് മുഴുവന്‍ മനുഷ്യനെത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നതാണ്. ശ്രവിക്കുന്നതിന്റെ അടിസ്ഥാനം ഹൃദയത്തിലാണ്. സോളമന്‍ രാജാവ് തീരെ ചെറുപ്പമായിരുന്നു. എങ്കില്‍ക്കൂടി വളരെ ബുദ്ധിയോടെ നാഥനോടപേക്ഷിച്ചത് തനിക്ക്  ശ്രവിക്കാന്‍ തയ്യാറുള്ള ഒരു ഹൃദയംനല്‍കണം (1 രാജ. 3:9) എന്നായിരുന്നു.അഗസ്തീനോസ് വിശുദ്ധന്‍ പറഞ്ഞിരുന്നത് പുറമേയുള്ള ചെവികള്‍കൊണ്ടല്ല അകമേയുള്ള ഹൃദയംകൊണ്ട് ശ്രവിക്കാനായിരുന്നു. അസ്സീസിയിലെ വി. ഫ്രാന്‍സിസ് ആഹ്വാനം ചെയ്തത് ''ചെവികളിലല്ല ഹൃദയം വേണ്ടത്, ചെവിയുള്ള ഹൃദയമാണ് േവണ്ടത്''- എന്നായിരുന്നു.ആകയാല്‍ സത്യസന്ധമായ ആശയവിനിമയം വീണ്ടെടുക്കേണ്ടതിന് ചെയ്യേണ്ടത് നമ്മള്‍ നമ്മളെത്തന്നെ ശ്രവിക്കുക എന്നതാണ്. ഏറ്റവും ആവശ്യമായ ആവശ്യങ്ങളിലേക്ക്... നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ എഴുതപ്പെട്ടിരിക്കുന്ന ഏറ്റവും മൗലികമായ അടിസ്ഥാനപരമായ ആവശ്യങ്ങളെ ശ്രവിക്കണം. അണുകണികകളെപ്പോലെ ജീവിക്കാന്‍ അല്ല- ഒന്നിച്ച് ഒരുമിച്ച് ജീവിക്കാനുള്ള ബാധ്യത നമുക്ക് ഉള്ളതിനാല്‍ മറ്റ് സഹോദരങ്ങളുമായും അവനുമായും ഉള്ള അടിസ്ഥാന ബന്ധത്തിനുവേണ്ടി ദാഹിക്കുന്നതാണ് നമ്മളെ-മനുഷ്യരെ - മൗലികരാക്കുന്നത്.
 


നല്ല ആശയവിനിമയത്തിനുള്ള ഉപാധി- ശ്രവിക്കുക

ശ്രവിക്കുന്നതിന്റെ നേരെ വിപരീത ഫലമുളവാക്കുന്ന തരം കേള്‍ക്കലാണ്- ഒളിഞ്ഞുകേള്‍ക്കുന്നത്. സത്യത്തില്‍ നവമാധ്യമങ്ങളുടെ ഈ കാലത്ത്, കൂടുതലും താന്താങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം മറ്റുള്ളവരെ ചൂഷണം ചെയ്യുക, ചാരപ്രവൃത്തികള്‍ ചെയ്യുക, ഒളിഞ്ഞിരുന്നു കേള്‍ക്കുക, തുടങ്ങിയ പ്രവൃത്തികള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നത്. ആത്മവിശ്വാസത്തോടെയും ന്യായബോധത്തോടെയും സത്യസന്ധമായും മുന്‍പിലിരിക്കുന്ന വ്യക്തിയെ ശ്രദ്ധിക്കുമ്പോഴാണ് ആശയവിനിമയം നല്ലതും പൂര്‍ണമായും മാനുഷികമാകുന്നതും.
ദൈനംദിന ജീവിതത്തിലെ കേള്‍വിക്കുറവുകളേക്കാള്‍, പരസ്യ ജീവിതത്തിലെ വര്‍ദ്ധിക്കുന്ന പ്രവണതയായ പരസ്പരം ശ്രവിക്കുന്നതിനെക്കാള്‍ കൂടുതല്‍ സദസ്സിനോട് സംസാരിക്കുക എന്നത് വളരെ ആപത്കരമാണ്. ഇത്, നല്ലതിനേയും സത്യത്തെയും അന്വേഷിക്കുന്നതിനുപകരം അഭിപ്രായ ഐക്യത്തെ തേടുന്ന പ്രവണതയുടെ അനാരോഗ്യകരമായ പ്രതിഫലനമാണ്. ആശയ വിനിമയത്തിന്റെ നിലവാരവും മാധുര്യവും ഉയര്‍ത്തുന്നത് സത്യാവസ്ഥകളുടെ സങ്കീര്‍ണതകളും വിഷമവൃത്തങ്ങളും ഉള്‍ക്കൊള്ളുന്ന അപരന്റെ കാരണങ്ങളും സാഹചര്യങ്ങളും സത്യസന്ധമായി മനസ്സിലാക്കി അവതരിപ്പിക്കുമ്പോഴാണ്. അല്ലാതെ പൊതുജനത്തെ ആവേശത്താലാറാടിക്കുന്ന അനാവശ്യ പ്രകടനങ്ങേളാ സഹോദരനെ ഇകഴ്ത്തി കൈയ്യടി വാങ്ങുമ്പോഴോ അല്ല. കൂടുതല്‍ ദുഃഖകരമാകുന്നത് സഭയുടെയകത്തും ആശയപരവും പ്രത്യയശാസ്ത്രപരവുമായ കൂട്ടായ്മകള്‍ വളരുന്നതും അതിനാല്‍ ശ്രവിക്കാനുള്ള സന്നദ്ധത കുറയുന്നതും, എതിര്‍ക്കുന്നവരെ നിശ്ശബ്ദമാക്കാനുള്ള ഔല്‍സുക്യം വര്‍ദ്ധിക്കുന്നതുമാണ്.

വാസ്തവത്തില്‍, ഇന്ന് നടക്കുന്ന പല സംഭാഷണങ്ങളിലും നമ്മള്‍ സംവദിക്കുന്നേയില്ല. അപരന്‍ സംസാരിച്ച് കഴിഞ്ഞാല്‍ ഉടനെ നമ്മുടെ അഭിപ്രായം അവരില്‍ അടിച്ചേല്‍പ്പിക്കാനാണ് കാത്തിരിക്കുന്നത്. താത്വികാചാര്യനായ Abraham Kaplan ഇതിനെ പറയുന്നത് രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണം എന്നല്ല, രണ്ട് ആത്മഗതങ്ങളാണെന്നാണ്. രണ്ട് സ്വരങ്ങളിലുള്ള ഒരേ ആത്മഗതങ്ങള്‍. ശരിയായ ആശയവിനിമയങ്ങളിലും സംഭാഷണങ്ങളില്‍ ''ഞാനും''- ''താങ്കളും''- പരസ്പരം അടുത്തെത്താനായി അവരവരുടെ സ്ഥാനങ്ങളില്‍നിന്നും അപരന്റെയടുത്തേക്ക് മാറി എത്തുന്ന സാഹചര്യമാണ് വേണ്ടത്. അതിനാല്‍ ശ്രവിക്കുക എന്നത് സംഭാഷണങ്ങളിലെ മാറ്റിനിര്‍ത്താനാവാത്ത ഘടകമാണ്. ശ്രവിക്കുന്നത് നടന്നിട്ടില്ല എങ്കില്‍ അവിടെ ആശയവിനിമയം നടന്നിട്ടില്ല. അതില്ലാതെ നല്ല പത്രപ്രവര്‍ത്തനത്തിന് അസ്തിത്വമേ ഇല്ലാതാവുന്നു. പൂര്‍ണ്ണവും സന്തുലിതവും പരിപക്വവുമായ വിവരങ്ങള്‍ ലഭിക്കുവാന്‍ ദീര്‍ഘനേരം നല്ലപോലെ ശ്രവിക്കേണ്ടത് അത്യാവശ്യമാണ്. ഒരു സംഭവം വിവരിക്കാനോ, ഒരു സാഹചര്യം മനസ്സിലാക്കി നല്‍കുവാനോ, പ്രത്യേകിച്ച് വാര്‍ത്താ വിതരണ മേഖലയില്‍ ശ്രവിക്കേണ്ടത് എങ്ങനെയെന്നറിയേണ്ടത് അത്യാവശ്യമാണ്. ഇതിന് സ്വന്തം അനുമാനങ്ങളും അഭിപ്രായങ്ങളും മാറ്റിവെയ്ക്കുവാനും വരെ തയ്യാറാവേണ്ടതുണ്ട്.
ആത്മഗതങ്ങള്‍ മാറ്റിവെച്ചാല്‍ മാത്രമേ ശബ്ദങ്ങളുടെയും അഭിപ്രായങ്ങളുടെയും സമന്വയങ്ങള്‍ ഉയരുകയുള്ളൂ. കൃത്യമായ ആശയവിനിമയത്തിന്റെയും വാര്‍ത്താവിതരണത്തിന്റെയും ഉത്തരവാദിത്ത്വങ്ങളില്‍ പ്രധാനമാണത്. വിവിധ സ്രോതസ്സുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചുവേണം (ആദ്യം കാണുന്ന സത്രത്തില്‍ യാത്ര അവസാനിപ്പിക്കാതെ) നമുക്ക് ലഭിക്കുന്ന വിവരങ്ങളുടെ സാംഗത്യവും വിശ്വാസ്യതയും ഉറപ്പിക്കേണ്ടതിന്- നമ്മുടെ ഭാഗത്തുനിന്നും വാര്‍ത്തകള്‍ ആയി ബഹിര്‍ഗമിക്കാന്‍ വിവേകാത്മകമായും വിവേചനാബോധത്തോടെയും പ്രവര്‍ത്തിക്കാനാവണമെങ്കില്‍, സഭയുടെ അകത്തും പല വ്യക്തികളോടും വിവിധ സ്രോതസ്സുകളോടും ആശയവിനിമയം നടത്തിയാലേ സ്വരലയങ്ങളോട് കാതോര്‍ക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.
എന്തിനാണ് ശ്രവിക്കുന്നതിന് ഇത്രയും അദ്ധ്വാനിക്കേണ്ടത്? വത്തിക്കാന്‍ കാര്യാലയത്തിലെ സമുന്നതനായ നയതന്ത്രജ്ഞനായ cardinal Agostino Casaroli പലപ്പോഴും 'ക്ഷമയുടെ രക്തസാക്ഷിത്വ'-ത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. പരിമിത സ്വാതന്ത്ര്യങ്ങള്‍ മാത്രമുള്ള ഇടങ്ങളില്‍, ഏറ്റവും കഠിനമായ മധ്യസ്ഥ ശ്രമങ്ങള്‍ വളരെ ക്ലേശകരമായ രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ ശ്രദ്ധിക്കാനും ശ്രവിക്കപ്പെടാനുമുള്ള പരിശ്രമങ്ങളില്‍ ക്ഷമയുടെ രക്തസാക്ഷിത്വം സംഭവിച്ചുപോവാറുണ്ട്. ഇത്തരം കഠിനമായ സാഹചര്യങ്ങളില്‍ മുമ്പിലിരിക്കുന്ന മനുഷ്യനില്‍നിന്നും ഭാഗികമായ സത്യങ്ങളെ ശ്രവിക്കാനേ ഭാഗ്യമുണ്ടാവുകയുള്ളൂ. എങ്കില്‍പോലും, നമ്മള്‍ അത്ഭുതപ്പെട്ടുപോവാനുള്ള സാധ്യതകളോട് പൊരുത്തപ്പെടുകയും ക്ഷമയോടെ ശ്രവിച്ചുകൊണ്ടിരിക്കുന്നതിനുള്ള ധൈര്യം ആര്‍ജിച്ചെടുക്കുകയും വേണം. വിസ്മയത്തോടെ ആശ്ചര്യപ്പെട്ടാല്‍ മാത്രമേ നമുക്ക് വിജ്ഞാനം അധികം ആര്‍ജിക്കാനാവുകയുള്ളൂ. അതിരറ്റ ജിജ്ഞാസയോടെ തുറന്ന കണ്ണുകളോടെ തനിക്ക് ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ ലാളിത്യത്തോടെ,വിനയത്തോടെ വേണം നമ്മള്‍ മറ്റുള്ളവരെ ശ്രവിക്കാന്‍. മുതിര്‍ന്നവരുടെ അവബോധത്തോടെയുള്ള ഒരു പിഞ്ചുകുഞ്ഞിന്റെ ഔല്‍സുക്യം- അതാണിന്നിന്റെ ആവശ്യം എത്ര ചെറുതാണെങ്കിലും അപരനില്‍നിന്നും എന്തെങ്കിലും എനിക്ക് പഠിക്കാനുണ്ടാവുമെന്നും അത് എന്നെങ്കിലും എന്റെ ജീവിതയാത്രയിലുപകരിക്കുമെന്നും- ഈ അവബോധത്തോടുകൂടിയുള്ള ഔത്സുക്യം ആണ് നമുക്കാവശ്യം.
വലിയ ഒരു മഹാമാരി കഴിഞ്ഞുണരുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിനെയും ഇത്തരത്തില്‍ ശ്രവിക്കേണ്ടത് അത്യാവശ്യമാണ്, കാലത്തിന്റെ ആവശ്യമാണ്. കാലാകാലങ്ങളിലൂടെ വര്‍ദ്ധിച്ചുവന്ന ''ഔദ്യോഗിക അറിയിപ്പുക''-ളോടുള്ള അവജ്ഞയും വിദ്വേഷവും മൂലം കൃത്യവും അല്ലാത്തതുമായ വാര്‍ത്തകള്‍ വളരെ പെട്ടെന്ന് ലോകമാകെ പരക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ലോകം വിശ്വാസ്യതയ്ക്കും സുതാര്യതയ്ക്കും വേണ്ടി പരക്കംപായുകയാണ്. ശ്രവിക്കാനുള്ള നമ്മുടെ സന്നദ്ധതയുടെ ആവശ്യകത,സാമൂഹികവും സാമ്പത്തികവുമായ പല തകിടംമറിച്ചിലുകളും പലപ്പോഴും നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചുവരുന്നു- പ്രത്യേകിച്ച് ഗാഢമായി ശ്രവിക്കുന്നതിന്റെ ആവശ്യകത.നിര്‍ബന്ധിത പലായനത്തിന്റെ ബുദ്ധിമുട്ടുകള്‍ ഇന്നിന്റെ സത്യാവസ്ഥയാണ്- ആരുടെ പക്കലും ഇതിനൊരു പരിഹാരം ഇല്ലാത്ത സാഹചര്യത്തില്‍ എല്ലാത്തരം പ്രവാസികളെയും  ശ്രവിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. പ്രത്യേകിച്ച് അവരെക്കുറിച്ചുള്ള മുന്‍വിധികളും വിപ്രതിപത്തികളും മാറ്റിയെടുക്കുവാനും നമ്മുടെ കടുത്തുപോയ ഹൃദയങ്ങളെ കൂടുതല്‍ ആര്‍ദ്രമാക്കാനുമതാവശ്യമാണ്. ഓരോ പ്രവാസിക്കുമോരോരോ നാമവും കഥയും നല്‍കണം. പല പത്രപ്രവര്‍ത്തകരും അത് ചെയ്യുന്നുണ്ട്. സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ തയ്യാറായവരും അനേകമുണ്ട്. നമ്മള്‍ അവരെ ശ്രവിക്കാനും ധൈര്യപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കണം. അതുവഴി അതത് രാജ്യങ്ങള്‍ക്കു ചേര്‍ന്ന കുടിയേറ്റ- പ്രവാസ നീതിന്യായ വ്യവസ്ഥകള്‍ ഉയര്‍ന്നുവരട്ടെ. പക്ഷേ, അതിന് നമ്മുടെ മുന്‍പില്‍ കണക്കുകളോ, അക്രമണകാരികളായ അധിനിവേശക്കാരെയോ അല്ല കാണേണ്ടത്. അവരുടെ പ്രതീക്ഷകളും ആകുലതകളും കഥകളും കഷ്ടപ്പാടുകളുമാണ് - സാധാരണ മനുഷ്യരുടെ.

 


സഭയ്ക്കകത്ത് പരസ്പരം ശ്രവിക്കുക
സഭയ്ക്കകത്തും പരസ്പരം ശ്രവിക്കേണ്ടതുണ്ട്. ഏറ്റവും അമൂല്യവും ജീവസ്സുറ്റതുമായ പാരിതോഷികമാണത്. ഏറ്റവും നല്ല ശ്രോതാവില്‍നിന്നും ലഭിച്ച ദൗത്യങ്ങളില്‍ ഒന്നായ ശ്രവിക്കുക എന്ന മഹത്തായ ദൗത്യം ക്രിസ്ത്യാനികള്‍ മറന്നമട്ടാണ്. ദൈവത്തിന്റെ വചനം പ്രഘോഷിക്കുന്നവരും സംസാരിക്കുന്നവരുമായവര്‍ക്ക്, ദൈവത്തിന്റെ ചെവികള്‍ കൊണ്ട് ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞനായ  
Dietrich Bonhoeffer  നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ പ്രഥമ ദൗത്യവും കടമയും നമ്മുടെ സഹോദരരെ ശ്രവിക്കുക എന്നതാണെന്നാണ്. തന്റെ ഇഹലോകത്തിെല സഹോദരീ സഹോദരന്മാരെ ശ്രവിക്കാന്‍ സാധിക്കാത്തവര്‍ക്ക് ദൈവത്തെ ശ്രവിക്കാനാവില്ലതന്നെ.
ദാനധര്‍മ്മങ്ങളിലേറ്റവും അമൂല്യമായത് മറ്റുള്ളവരെ ശ്രവിക്കാന്‍ നമ്മുടെ സമയം നല്‍കുക എന്നതാണ്. അജപാലന ദൗത്യങ്ങളിലേറ്റവും പ്രധാനപ്പെട്ടത് ശ്രവിക്കുക എന്ന അപ്പസ്‌തോലിക കടമയാണ്. യാക്കോബ് ശ്ലീഹ ആഹ്വാനം ചെയ്യുന്നതും അതുതന്നെയാണ്. ഏത് മനുഷ്യനും കേള്‍ക്കാന്‍ വേഗതയും സംസാരിക്കാന്‍ സാവധാനവും ഉണ്ടാവട്ടെ (വി. യാക്കോബ് 1:19).

ഒരു സിനഡിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പരസ്പരം ശ്രവിക്കാനുള്ള നല്ലൊരവസരമാകട്ടെ അതെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. തന്ത്രങ്ങളുടേയും പരിപാടികളുടെയും പരിണിതഫലമല്ല കൂട്ടായ്മ. മറിച്ച് പരസ്പരം ശ്രവിക്കുന്നതിലൂടെ നിര്‍മ്മിക്കപ്പെടുന്നതാണത്. ഒരു ഗായക സംഘത്തിലെന്നപോലെ ഒത്തൊരുമയ്ക്ക്, ഐക്യരൂപമോ ഏകസ്വരതയോ അല്ല ആവശ്യം, മറിച്ച് അനേകത്വവും ബഹുസ്വരതയും വിവിധങ്ങളായ വൈവിധ്യങ്ങളുമുള്ള സ്വരങ്ങളാണ്. അതേസമയം ഒരു ഗായക സംഘം പാടുമ്പോള്‍ അതിലെ ഓരോ അംഗവും മറ്റുള്ളവരുടെ സ്വരങ്ങളെയും ആ സ്വരങ്ങളുടെ മൊത്തത്തിലുള്ള ലയപൊരുത്തങ്ങളെ ശ്രദ്ധിച്ചാണ് ആലപിക്കുന്നത്. ഈ ലയപൊരുത്തങ്ങളുടെ ആശയം സൃഷ്ടിച്ചത് സംഗീത സംവിധായകനാണെങ്കിലും അതിന്റെ സാക്ഷാത്കാരം സംഭവിക്കുന്നത് വിവിധങ്ങളായ ഓരോ സ്വരശബ്ദങ്ങളുടെയും ഐക്യപൂര്‍ത്തിയിലാണ്.
നമ്മളേക്കാളും വളരെ മുന്‍പുതന്നെ തുടങ്ങിയതും നമ്മളെ ഉള്‍ക്കൊള്ളുന്നതുമായ ഈ കൂട്ടായ്മയില്‍ നമ്മളോരോരുത്തരും ഭാഗഭാക്കാകുമ്പോള്‍, നമുക്ക് നമ്മുടെ സഭയെ വീണ്ടും കണ്ടെത്താം- സ്വരലാവണ്യമുള്ള ഇമ്പമുള്ള സഭയെ പുനരവതരിപ്പിക്കാം- അതിലെ ഓരോ വിശ്വാസിക്കും അവനവന്റെ സ്വന്തം ശബ്ദത്തില്‍ പാടാനവസരമുള്ള, മറ്റുള്ളവരുടെ ശബ്ദങ്ങളെ എപ്പോഴും സ്വാഗതം ചെയ്തുകൊണ്ട്- പരിശുദ്ധാരൂപിയുടെ സ്വത്വമായ ലയപൊരുത്തങ്ങളെ പ്രത്യക്ഷീകരിച്ചുകൊണ്ട് ജീവിക്കാനുള്ള പാരിതോഷികമായി കരുതി നമുക്ക് പരസ്പരം ഹൃദയംകൊണ്ട് ശ്രവിച്ച് മുന്നേറാം.

St. Francis De Sales ന്റെ സ്മരണ പുതുക്കല്‍
24 Jan 2022, റോമിലെ St. John Lateran ല്‍ നിന്നും
ഫ്രാന്‍സിസ് പാപ്പ

 

 

 

 

 

 

 

 

 

Comments

leave a reply

Related News