യുഎസിൻ്റെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ സെന്ററിൻ്റെ പ്രശസ്തമായ ‘ലിബര്‍ട്ടി മെഡല്‍’ ലിയോ 14-ാമന്‍ പാപ്പയ്ക്ക് സമ്മാനിച്ചു. മതസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും മനഃസാക്ഷിയനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവും പരിപോഷിപ്പിക്കുന്നതിനായി പാപ്പ പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് ലിബര്‍ട്ടി മെഡല്‍ സമ്മാനിച്ചത്. ഫിലാഡല്‍ഫിയയില്‍ ജൂലൈ 3-ന് നടന്ന ചടങ്ങില്‍ പങ്കെടുത്തവരെ വത്തിക്കാനില്‍ നിന്നും പാപ്പ തത്സമയം അഭിസംബോധന ചെയ്തു. അമേരിക്കന്‍ ഐക്യനാടുകള്‍ സ്ഥാപിതമായതിൻ്റെ 250-ാം വാര്‍ഷികം, രാജ്യം പടുത്തുയര്‍ത്തപ്പെട്ട അടിസ്ഥാന ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനുള്ള വേദിയായി മാറട്ടെ എന്ന് ആശംസിച്ചു പാപ്പ ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.
യുഎസിലെ ചിക്കാഗോയില്‍ ജനിച്ച ലിയോ 14-ാമന്‍ പാപ്പ, ഫിലാഡല്‍ഫിയയ്ക്ക് സമീപമുള്ള വില്ലനോവ സര്‍വകലാശാലയിലാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ജൂലൈ 3-നായിരുന്നു ഔദ്യോഗിക ചടങ്ങെങ്കിലും, വത്തിക്കാനില്‍ വെച്ച് നേരത്തെ തന്നെ നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ സെന്റര്‍ ഭാരവാഹികള്‍ മെഡല്‍ പാപ്പയ്ക്ക് നേരിട്ട് കൈമാറിയിരുന്നു. ഫിലാഡല്‍ഫിയയില്‍ നടന്ന ചടങ്ങില്‍ ഫിലാഡല്‍ഫിയ ആര്‍ച്ചുബിഷപ് നെല്‍സണ്‍ പെരസ്, പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ, മേയര്‍ ചെറെല്ലെ പാര്‍ക്കര്‍ എന്നിവരും വിവിധ ക്രൈസ്തവ, മുസ്ലിം, ജൂത മതനേതാക്കളും പങ്കെടുത്തു.










Comments