Foto

''കൊന്ന് തീര്‍ക്കുന്ന പ്രണയപ്പക'' പ്രബുദ്ധ കേരളത്തിലെ പ്രണയ കൊലപാതകങ്ങൾ ഭാഗം 02

ജോബി ബേബി,

പ്രണയം നിരസിച്ച പെണ്ണിനെ കൊന്നുകളഞ്ഞ ഒരു ചെറുപ്പക്കാരന്‍ പുതിയകാലത്തിന്റെ ഒരു മാനസീക സ്ഥിതിയാണ്.ഇത്തരം നിരവധി സംഭവങ്ങള്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ വര്‍ദ്ധിച്ചുവരുന്നതായി നാം ദിനംപ്രതി കണ്ടു വരുന്നു.ആസിഡ് ഒഴിക്കുക,ആക്രമിക്കുക,കൊന്ന് കളയുക.എന്താണ് ഇതിന്റെയൊക്കെ അടിസ്ഥാനകാരണം? അപകടകരമായ ഒരു മാനസീകാവസ്ഥയാണിത്. ആവശ്യപ്പെടുന്നതെന്തും കുഞ്ഞുങ്ങളുടെ മുന്നില്‍ എത്തിക്കുന്ന ഓരോ രക്ഷകര്‍ത്താക്കളും ഹൃദയപൂര്‍വം ഓര്‍ത്തിരിക്കേണ്ട വസ്തുതയാണിത്. ആവശ്യപ്പെടുന്നതെന്തും വാങ്ങിച്ചു അവരില്‍ എത്തിക്കാന്‍ ശ്രമിക്കുക, അത് കിട്ടാതെ വരുമ്പോള്‍ പൊട്ടിത്തെറിക്കുക, എന്തിനേയും നശിപ്പിക്കാനുള്ള മാനസീക സ്ഥിതി സൃഷ്ടിക്കുക, തനിക്ക് നേടാന്‍ സാധിക്കാത്തതൊന്നും മറ്റൊരാള്‍ക്കും ലഭിക്കാന്‍ ഇഷ്ടമില്ലാതിരിക്കുക, ഒരു സാമൂഹിക വ്യവസ്ഥിതിയിലെ ഏറ്റവും അപകടകരമായ അവസ്ഥയാണിത്.

ഒരു ഉദാഹരണം നോക്കാം, മാതാപിതാക്കള്‍ രണ്ടുപേരും ഉദ്യോഗസ്ഥര്‍, കുഞ്ഞിന് മൂന്നര വയസ്, വലിയ ബഹളമോ അല്ലെങ്കില്‍ ശാഠ്യമോ കാണിക്കാതിരിക്കാന്‍ ഈ കുട്ടിയെ കൊണ്ടിരുത്തുന്നത് കാര്‍ട്ടൂണ്‍ ചാനലുകള്‍ക്ക് മുന്‍പിലാണ്. ഒരു ദിവസം ജോലി കഴിഞ്ഞുവന്ന് അപ്പന്‍ കുട്ടികണ്ടുകൊണ്ടിരുന്ന ചാനലുമാറ്റി വാര്‍ത്താ ചാനലാക്കി. അതുവരെ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരുന്ന കുട്ടിയുടെ മുഖഭാവം മാറി, കൈയിലിരുന്ന സാധാനം ടിവി യിലേക്ക് വലിച്ചെറിഞ്ഞു അത് ഉടച്ചു കളഞ്ഞു. കാരണം അവള്‍ ശാഠ്യം പിടിച്ചപ്പോളൊക്കെ അവള്‍ക്കാവശ്യമായത് നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്നത്തെ ദിവസം പതിവിന് വിരുദ്ധമായി സംഭവിച്ചപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിക്കാനില്ല. മൂന്നര വയസുകാരിയായാണ് എങ്കില്‍ പോലും! മറ്റൊന്നും ആലോചനായോ ചിന്തയോ ഇതിന്റെ പിറകിലില്ലെങ്കില്‍ പോലും, അതൊരു കുട്ടിത്തമാണെങ്കില്‍ പോലും പെട്ടന്നുള്ള ഒരു പ്രതികരണം കൈയിലിരുന്ന സാധനമെടുത്ത് അത് എറിഞ്ഞുടച്ചു എന്നുള്ളതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.

ഇഷ്ടപെട്ട കളിപ്പാട്ടം കൊടുക്കാത്തതിന് കൈയിലിരുന്ന കളിപ്പാട്ടം തച്ചുടയ്ക്കുന്ന കുഞ്ഞുങ്ങള്‍ ധാരാളമുണ്ട്. ഉദ്ദേശിച്ച വസ്ത്രം കിട്ടാത്തതിന് വീട്ടിലിരുന്ന വസ്ത്രങ്ങള്‍ മുഴുവന്‍ തീയിട്ട് തീ കൊളുത്തിയ പെണ്‍കുട്ടിയും നമ്മുടെ കേരളത്തില്‍ തന്നെയുണ്ട്. ഒരു സാധാരണ കുടുംബത്തില്‍ പെട്ട ഒരു യുവാവ് ആ കുടുംബത്തിന് താങ്ങാന്‍ പറ്റാത്ത അത്ര വിലയുള്ള ഒരു ബൈക്ക് ആണ് ആവശ്യപ്പെട്ടത്. വാങ്ങി കൊടുക്കാത്തതിന് ഉപയോഗിച്ചോകൊണ്ടിരുന്ന അവന്റെ ബൈക്ക് അവനങ്ങു തീയിട്ടു. ഇഷ്ടപെട്ടതെല്ലാം സ്വന്തമാക്കുക, അല്ലെങ്കില്‍ കീഴടക്കുക.നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ തല്ലി തകര്‍ക്കുക. അര്‍ഹമല്ലാത്തത് നേടാന്‍ ശ്രമിക്കരുതെന്നും എല്ലാം കീഴടക്കാനുള്ള വ്യാമോഹം ഉപേക്ഷിക്കണമെന്നും നാം നമ്മുടെ യുവാക്കളെ പഠിപ്പിക്കണം. തനിക്ക് മാത്രമല്ല ഇഷ്ടമെന്നും മറ്റുള്ളവര്‍ക്കും താത്പര്യങ്ങള്‍ ഉണ്ടെന്നും ആ താത്പര്യങ്ങളെ പരിഗണിക്കണമെന്നും നാം നമ്മുടെ യുവാക്കളെ പഠിപ്പിക്കണം.മാക്‌സ് ലുകാര്‍ടോ പറയുന്നു ''Revenge is the raging fire that consumes the arsonist' നേടാന്‍ കഴിയില്ലെങ്കില്‍ നേടാന്‍ കഴിയാത്ത വസ്തുവിനോടോ വ്യക്തിയോടോ തോന്നുന്ന പക ആ പക സൂക്ഷിക്കുന്നവരെ തന്നെ കാര്‍ന്നു തിന്നും.

തുടക്കത്തില്‍ സൂചിപ്പിച്ച ആ സംഭവത്തില്‍ ആ യുവാവിന് ആ പെണ്‍കുട്ടിയോട് തോന്നിയത് ഇഷ്ടം തന്നെയാണോ? എന്ന് ആലോചിക്കണം. കൃത്യമായി ഒന്ന് വിലയിരുത്തിയാല്‍ നന്നായിരിക്കും. ഇഷ്ടപെട്ട എന്തിനേയും സ്വന്തമാക്കണമെന്ന വാശി, എന്നാല്‍ ആ പെണ്‍കുട്ടിക്കും ഇഷ്ടങ്ങളും, നിഷ്ഠകളും, താത്പര്യങ്ങളുമുണ്ടെന്നും തന്റെ കൂട്ട് വ്യതിരക്തമായ ഒരു വ്യക്തിത്വമാണ് അതെന്നുമുള്ള ചിന്ത അവനില്‍ ഇല്ലാതെ പോകുന്നു. ബന്ധങ്ങളെപ്പോലും പലപ്പോഴും വാശിയോടെയാണ് പല യുവാക്കളും ഇന്ന് സമീപിക്കുന്നത്.ഒരു പറച്ചിലുണ്ട് ''Selfish persons are incapable of loving others, but they are not capable of loving themselves either'. തീവ്രമായ സ്വാര്‍ത്ഥത ഒരുവനെ അവനില്‍ നിന്നും അകറ്റുന്നു, ഒപ്പം തന്നെ മറ്റുള്ളവരില്‍ നിന്നും.അതുകൊണ്ടാണ് പറയുന്നത് ''Selfishness keeps man blind through life'. ആ യുവാവ് ഒരു നിമിഷം അന്ധനായി തീരുകയാണ്. അതിനു കാരണം അവന്റെ വളര്‍ച്ചയില്‍ കുത്തിനിറയ്ക്കപ്പെട്ട സമീപനങ്ങളാണ്. അതു കൊണ്ട് പ്രസ്തുത സംഭവത്തിന്റെ അടിസ്ഥാന പരമായ ഉത്തരവാദിത്വം അവനെ വളര്‍ത്തിയ ഒരു സമൂഹത്തിനുകൂടിയുണ്ട്. ഇത്തരം യുവാക്കള്‍ നമ്മുടെ ഭവനത്തിലുണ്ടോ എന്ന് എല്ലാ മാതാപിതാക്കളും സ്വയം വിലയിരുത്തണം. ഉണ്ടെങ്കില്‍ സമൂഹത്തെ സംബന്ധിച്ചടുത്തോളം അവര്‍ അപകടകാരികളാണ്. മറ്റുള്ളവരുടെ വികാരം മനസിലാക്കി വ്യക്തിത്വത്തെ അംഗീകരിച്ചും, അര്‍ഹതയില്ലാത്തതൊന്നും നേടാന്‍ ശ്രമിക്കാതെയും അമിതമായ വാശി ഒന്നിലും പുലര്‍ത്താതെയും സ്വാര്‍ത്ഥത നിറയാതെയും നല്ല വ്യക്തിത്വങ്ങളെ യുവാക്കളില്‍ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്വം ഭവനങ്ങള്‍ക്കും സമൂഹത്തിനുമുണ്ട്.
യാക്കോബ് ശ്ലീഹായുടെ ലേഖനം 4:1-3 ഇപ്രകാരം പറയുന്നു ''നിങ്ങളില്‍ ശണ്ഠയും കലഹവും എവിടെ നിന്ന്? നിങ്ങളുടെ അവയവങ്ങളില്‍ പോരാടുന്ന ഭോഗേച്ഛകളില്‍ നിന്നല്ലയോ''? മറ്റുള്ളവരുടെ താത്പര്യങ്ങളെ മാനിക്കാനും വ്യക്തിത്വങ്ങളെ അംഗീകരിക്കാനും നിഷേധങ്ങളെ മനസിലാക്കി ഉള്‍ക്കൊള്ളാനും കഴിയുന്ന ഒരു യുവ സമൂഹം രൂപപ്പെട്ട് വരണം. നല്ല വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്ന മൂശകളായി നമ്മുടെ ഭവനങ്ങള്‍ മാറണം.

(തുടരും)

യുവാക്കളോട് ഒരു ചോദ്യം- 'ഇഷ്ടപ്പെട്ടില്ലെങ്കില്‍ കൊല്ലുമോ'?

 

Comments

leave a reply

Related News