Foto

അമേരിക്കയില്‍ ക്രൈസ്തവ വിരുദ്ധത വര്‍ദ്ധിക്കും: മുന്നറിയിപ്പുമായി ആന്‍ഡ്രൂ ബ്രന്‍സണ്‍

കാലിഫോണിയ: അമേരിക്കയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനങ്ങള്‍ രൂക്ഷമാകുമെന്ന് ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ തുര്‍ക്കിയില്‍ ജയിലില്‍ കഴിയേണ്ടി വന്ന അമേരിക്കന്‍ വചനപ്രഘോഷകൻ ആന്‍ഡ്രൂ ബ്രന്‍സന്റെ പ്രവചനം. യേശുവിനോടും അവന്റെ പ്രബോധനങ്ങളോടുമുള്ള വിദ്വേഷമാണ് ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഫേസ്ബുക്കിലൂടെ സംഘടിപ്പിച്ച “ഗ്ലോബല്‍ പ്രെയര്‍ ഫോര്‍ യു.എസ് ഇലക്ഷന്‍ ഇന്റെഗ്രിറ്റി” എന്ന തത്സമയ വിര്‍ച്വല്‍ പ്രാര്‍ത്ഥനാ പരിപാടിയിലൂടെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വരുവാനിരിക്കുന്ന ഈ അതിസമ്മര്‍ദ്ദം താങ്ങുവാന്‍ നമ്മള്‍ ഒട്ടും തന്നെ തയ്യാറായിട്ടില്ലെന്നതിനെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ക്രിസ്തുവിനും, ക്രൈസ്തവര്‍ക്കും എതിരായ വിദ്വേഷം ഈ തെരഞ്ഞെടുപ്പോടെ കൂടുകയല്ല, കഴിഞ്ഞ 2 വര്‍ഷമായി ഇത് കൂടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും തന്റെ ജീവിതത്തിലെ 20 വര്‍ഷങ്ങള്‍ തുര്‍ക്കിയില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ച ബ്രന്‍സന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മതപീഡനം വരാനിരിക്കുന്നുണ്ടെന്നും, അദ്ദേഹം പറഞ്ഞു. ട്രംപാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ വരുവാനിരിക്കുന്ന മതപീഡങ്ങള്‍ക്ക് ഗവണ്‍മെന്റ് തലത്തില്‍ കാലതാമസമുണ്ടാക്കുവാന്‍ കഴിയുമെങ്കിലും പൂര്‍ണ്ണമായും തടയുവാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തിലെ ഏറ്റവും സ്നേഹവും കരുണയുമുള്ള യേശുവിനെ ചിലർ തിന്മയെന്ന്‍ വിളിക്കുന്നു. ഇതിനെതിരെ പ്രതികരിക്കുവാന്‍ നമുക്കൊപ്പം ആരുമില്ലെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുതയെന്നും പാസ്റ്റര്‍ പറയുന്നു. 2016 ഒക്ടോബറിലാണ് പാസ്റ്റര്‍ ബ്രന്‍സനേയും ഭാര്യയേയും തുര്‍ക്കി കസ്റ്റഡിയിലെടുക്കുന്നത്. 2 വര്‍ഷത്തോളം അദ്ദേഹം തുര്‍ക്കിയില്‍ ജയിലില്‍ കഴിഞ്ഞു. പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശക്തമായ ഇടപെടലിലാണ് അദ്ദേഹത്തെ മോചിപ്പിക്കുവാൻ തുർക്കി തീരുമാനിക്കുന്നത്.

Comments

leave a reply

Related News