ആയിരകണക്കിന് മൈലുകള്‍ താണ്ടി വടക്കേ അമേരിക്കയിൽ നടന്ന ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന് സമാപനം. ഇക്കഴിഞ്ഞ മെയ് 24 ന് ഫ്ലോറിഡയിലെ സെന്‍റ് അഗസ്റ്റിനിൽ നിന്നു ആരംഭിച്ച് 18 രൂപതകളിലൂടെ കടന്നുപോയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന് ജൂലൈ 5 നാണ് സമാപനം കുറിച്ചത്. സുവിശേഷവൽക്കരണം എന്ന ലക്ഷ്യത്തില്‍ ഊന്നിയായിരിന്നു ഇത്തവണത്തെ തീര്‍ത്ഥാടനം. ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിൻ്റെ സമാപനത്തിൻ്റെ ഭാഗമായി ഫിലാഡൽഫിയയിലെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ബസിലിക്കയില്‍ രണ്ടായിരത്തിലധികം വിശ്വാസികളാണ് വിശുദ്ധ കുർബാനയ്ക്കായി ഒത്തുകൂടിയത്.
രാജ്യത്തിൻ്റെ 250-ാം വാർഷികത്തോടനുബന്ധിച്ച്, നടത്തുന്ന ദിവ്യകാരുണ്യ പ്രയാണം എന്ന സവിശേഷത ഇത്തവണത്തെ തീര്‍ത്ഥാടനത്തിനുണ്ടായിരിന്നു. കിഴക്കൻ അമേരിക്കയിലുടനീളം 2,000 മൈലിലധികം ദൂരമാണ് ദിവ്യകാരുണ്യ പ്രയാണം നടത്തിയത്. വിവിധ നഗരങ്ങളിലും തെരുവ് വീഥികളിലും മൈലുകള്‍ താണ്ടിയുള്ള ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ അനേകം മെത്രാന്മാര്‍, വൈദികർ, വിവിധ സംഘടനകളിലെ അംഗങ്ങള്‍, അനേകം കുടുംബങ്ങൾ, തീർത്ഥാടകർ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു.









Comments