ക്രിസ്തുവിൻ്റെ തിരുശരീരരക്തങ്ങളുടെ തിരുനാളായ കോർപുസ് ക്രിസ്റ്റി തിരുനാളിനോട് അനുബന്ധിച്ച്, വിവിധ രാജ്യങ്ങളിൽ നടത്തിവരുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തെ പ്രഘോഷിച്ചും വിശ്വാസത്തിൻ്റെ പരസ്യസാക്ഷ്യത്തെ പ്രോത്സാഹിപ്പിച്ചും ലിയോ പതിനാലാമൻ പാപ്പ. ജൂൺ മൂന്നാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് ഈ തിരുനാളിൻ്റെ പ്രാധാന്യത്തെയും, അത് ആഘോഷിക്കേണ്ടതിൻ്റെ ആവശ്യകതയും പാപ്പ പരാമര്‍ശിച്ചത്. വിശ്വാസത്തിൻ്റെ പരസ്യസാക്ഷ്യമാണ് ദിവ്യകാരുണ്യ പ്രദക്ഷിണമെന്ന് പാപ്പ വത്തിക്കാന്‍ ചത്വരത്തിലെത്തിയ കാല്‍ ലക്ഷത്തോളം വിശ്വാസികളോട് പറഞ്ഞു.
ലത്തീൻ പ്രയോഗമനുസരിച്ച് "കോർപുസ് ക്രിസ്റ്റി" എന്ന പേരിൽ അറിയപ്പെടുന്ന, ക്രിസ്തുവിൻ്റെ തിരുശരീരരക്തങ്ങളുടെ തിരുനാൾ ഈ ആഴ്ചയിൽ നാം ആചരിക്കുകയാണെന്ന് അനുസ്മരിച്ച പാപ്പ, നമുക്കായി മുറിക്കപ്പെട്ടതും നമുക്കേവർക്കുമായി നൽകപ്പെട്ടതുമായ അപ്പമായ യേശുവിനെയാണ് വിശുദ്ധ കുർബാനയിൽ നാം ധ്യാനിക്കുന്നതെന്ന വിശ്വാസ സത്യം അനുസ്മരിച്ചു. ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട ജനകീയ ഭക്തിയുടെ ഭാഗമാണ്, വിശുദ്ധ കുർബാന എഴുന്നെള്ളിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ വീഥികളിലൂടെ നടക്കുന്ന ദിവ്യകാരുണ്യപ്രദക്ഷിണം എന്ന് പറഞ്ഞ പാപ്പ, വിശ്വാസത്തിൻ്റെ പരസ്യ സാക്ഷ്യവും, മനോഹരവുമായ ദിവ്യകാരുണ്യ പ്രദിക്ഷണം സജീവമായി തുടരാൻ ഏവരെയും ആഹ്വാനം ചെയ്തു.










Comments