ആ പിറന്നാൾ ദിനം ചരിത്രത്തിലെ കരിദിനമായിരുന്നു. ക്ഷണിക
സുഖങ്ങളിൽ അഭിരമിച്ച് വീണ്ടു വിചാരമില്ലാതെ ആ മനുഷ്യൻ പറഞ്ഞ
വാക്ക് നീതിമാന്റെ ശിരസ്സറുത്ത വാളായി മാറി. സ്വന്തം സഹോദരന്റെ
ഭാര്യയുമായുള്ള ബന്ധം ശരിയല്ലെന്ന് സ്‌നാപകൻ ഹേറോദോസിനോട്
തുറന്നു പറഞ്ഞു. ഇത് സലോമിയുടെ മനസ്സിലെ പ്രതികാരാഗ്‌നിയെ
ആളിക്കത്തിച്ചു.
സ്‌നാപകന്റെ ജീവിതം അവസാനിപ്പിക്കുവാൻ അവൾ അവസരം
കാത്തിരിക്കയായിരുന്നു. അങ്ങനെയിരിക്കെയാണ് ഹേറോദോസിന്റെ
പിറന്നാൾ ദിനം എത്തിയത്. സലോമിയുടെ മകൾ നൃത്തംചെയ്ത് സദസ്സിനെ
മത്തു പിടിപ്പിച്ചു. രാജാവു ചോദിച്ചു എന്ത് സമ്മാനമാണ് വേണ്ടത്. എന്തു
ചോദിച്ചാലും തരും രാജ്യത്തിന്റെ പകുതി പോലും. അവൾ അമ്മയോട്
ചോദിച്ചു അമ്മയാകട്ടെ ആവശ്യപ്പെട്ടത് സ്‌നാപകന്റെ ശിരസ്സും.
പ്രവാചകൻ ദൈവത്തിന്റെ നാവാണ്. ആ നാവിൽ നിന്നും പുറപ്പെടുന്ന
വാക്ക് അഗ്‌നിസമാനവും. അണലി സന്തതികളെ എന്ന സംബോധനയിൽ
മരുഭൂമിയുടെ പരുക്കൻ ശബ്ദമാണ് പ്രതിധ്വനിച്ചത്. മാനസാന്തരപ്പെടുവിൻ
അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ. മാനസാന്തരത്തിന് പകരം
വയ്ക്കാൻ സ്‌നാപകന്റെ കൈയ്യിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും
രക്ഷപെടണമെന്ന ആഗ്രഹം കൊണ്ടാണ് പരിസരം മറന്ന് അദ്ദേഹം
സംസാരിച്ചത്.
ഇന്നും ദൈവത്തിന്റെ പ്രവാചകരെ നോക്കി കപടതയുടെ ലോകം
വെള്ളിത്താലങ്ങൾ ഒരുക്കി വയ്ക്കുന്നു എന്ന കാര്യം വിസ്മരിച്ചു കൂടാ.
സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ സ്‌നാപ്കനെക്കാൾ വലിയവനില്ലെന്ന്
സ്വർഗ്ഗത്തിന്റെ അംഗീകാരപത്രം. എന്നിട്ടും ഈ ഭൂമിക്ക് അവനെ
മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്നതാണ് വിരോധാഭാസം.
രണ്ടായിരം വർഷങ്ങൾക്കു ശേഷവും മറിച്ചല്ല അനുഭവങ്ങൾ. സത്യം
പറയുന്നവർക്ക് വെടിയുണ്ടയും തൂക്കുകയറുംസമ്മാനിക്കുന്ന
ഹേറോദോസിന്റെ പിൻഗാമികളാണ് സ്വാർത്ഥതയുടെ സിംഹാസനങ്ങളിൽ
വാഴുന്നത്. തങ്ങൾക്കിണങ്ങാത്ത വ്യക്തികളെ നീക്കം ചെയ്താൽ സ്വന്തം
പ്രശ്‌നം പരിഹരിക്കപ്പെടുന്ന ദുർവിചാരമാണ് പല പാതകങ്ങൾക്കും
കാരണം. ഇന്നും ഭൂമിയിലെ ആഘോഷങ്ങളിൽ അസ്വസ്ഥതയുടെ
നൃത്തച്ചുവടുകളുമായി സലോമിമാർ രംഗപ്രവേശനം ചെയ്യുന്നില്ലേ.
വാക്കുകൊണ്ടെങ്കിലും അപരനെ മുറിപ്പെടുത്താത്ത ഏതെങ്കിലും
ആഘോഷങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകുമോ. സൽപ്പേര് ആഗ്രഹിച്ചോ
മറ്റുള്ളവർ ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതിന്റെ
പേരിലോ അപരൻ എല്ലാം നന്നായി ചെയ്യുന്നതു കണ്ടിട്ട് അതിൽ
അസൂയയുടെ തിമിരം ബാധിച്ചിട്ടോ അറിയാതെ വന്നു പോയ
പിഴവുകളെചൊല്ലിയോ ഒക്കെ നമ്മുടെ ആഘോഷദിനങ്ങളും
വെള്ളിത്താലങ്ങൾക്കു മീതേ വട്ടമിട്ടു പറക്കുന്നുണ്ടാവും. ഈ ചെറിയവരിൽ
ഒരുവനെ പ്പോലും നിന്ദിച്ചുകൂടാ. ആരറിഞ്ഞു നമ്മൾ നിന്ദിക്കുന്നവരുടെ
ദുതന്മാർ സദാ ദൈവത്തിന്റെ തിരുമുഖം കണ്ടുകൊണ്ടിരിക്കുന്നില്ലെന്ന്.
അതിനാൽ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ മറ്റു ള്ളവരെ നമ്മളെക്കാൾ
ശ്രേഷ്ഠരായി കണക്കാക്കാം. നമ്മൾ നിന്ദിക്കുന്നവരെ ആകാശം
എടുത്തുയർത്തും. ജീവന്റെ പുസ്തകത്തിൽ നിന്ന് നമ്മുടെ ജന്മദിനങ്ങൾ
തുടച്ചുമാറ്റപ്പെടാതിരിക്കട്ടെ. മണ്ണിലിഴയുന്ന പുഴുവിനും നമ്മെ പഠിപ്പിക്കാൻ
പാഠമേറെയുണ്ടെന്നറിയുക. പ്രഭാഷക സൂക്തങ്ങൾ ഓർമ്മിക്കാം. മനുഷ്യാ നീ
ഉറുമ്പിനെപ്പോലെ വിവേകിയാവുക.
Comments