Foto

ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹര്‍ജി: വിധി നീട്ടിക്കാന്‍ തന്ത്രവുമായി എന്‍.ഐ.എ

പുതിയ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് വാദം.
മാര്‍ച്ച് രണ്ടിനു വിധി പറയില്ല; 11 നു സാധ്യത


ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷയില്‍ മാര്‍ച്ച് രണ്ടിനു വിധി പറയാനുള്ള  കോടതിയുടെ നീക്കത്തിന് എന്‍ ഐ എ തടയിട്ടു. 'ദൃഢതയുള്ള'  ചില തെളിവുകള്‍ കൂടി അദ്ദേഹത്തിനെതിരെ ഹാജരാക്കാനുണ്ടെന്ന് എന്‍.ഐ.എ യുടെ അഭിഭാഷകനായ പ്രകാശ് ഷെട്ടി അറിയിച്ചതിനെത്തുടര്‍ന്ന്് ജാമ്യാപേക്ഷയില്‍ ഉത്തരവു പുറപ്പെടുവിക്കാനുള്ള സാധ്യത മാര്‍ച്ച് 11 ലേക്കു നീങ്ങി.
 
ഇതു വരെ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയ ഗൂഢാലോചനാ വാദം  കംപ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ ദുര്‍ബലമായ ിരുന്നു. ഫാ. സ്റ്റാന്‍ സ്വാമിക്കൊപ്പം ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ 80 വയസുള്ള കവി വരവര റാവുവിന് ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍  ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷയിലും അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ മാര്‍ച്ച് 2 ലെ കോടതി നടപടി ഉറ്റുനോക്കിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ വിവരങ്ങള്‍ ഹാജരാക്കാന്‍ എന്‍.ഐ.എ അധിക സമയം തേടിയത്.  

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് നാലര മാസത്തിലേറെയായി മുംബൈ തലോജ സെന്‍ട്രല്‍ ജയിലില്‍ നരകിച്ചുകഴിയുകയാണ് വയോധികനും പാര്‍ക്കിണ്‍സണ്‍സ് രോഗ ബാധിതനുമായ 83 വയസുള്ള ഫാ. സ്റ്റാന്‍ സ്വാമി. വരവര റാവുവിന്റെ  ജാമ്യാപേക്ഷ പരിഗണിക്കവേ  ആരോഗ്യപരമായ കാര്യങ്ങളില്‍ ചില മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ചത്. ആറു മാസത്തിന് ശേഷം ജാമ്യം നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു.

അതേസമയം, ഫാ. സ്റ്റാന്‍ സ്വാമിക്കു കൂടി ജാമ്യം അനുവദിക്കപ്പെട്ടാല്‍ മൊത്തം കേസ് ദുര്‍ബലമായി വലിയ തിരിച്ചടി തങ്ങള്‍ക്കുണ്ടാകാനുള്ള  സാധ്യതകള്‍ മുന്‍കൂട്ടി കാണുന്നുണ്ട്  എന്‍ ഐ എ. അതുകൊണ്ടു തന്നെ എന്‍ ഐ എയുടെ പുതിയ നീക്കങ്ങളെച്ചൊല്ലി ഫാ. സ്റ്റാന്‍ സ്വാമിക്കു നിയമ സഹായം നല്‍കി വരുന്നവര്‍ക്കിടയില്‍ അധിക ഉത്ക്കണ്ഠ ജനിച്ചിട്ടുള്ളതായാണു സൂചന.
 
വരവര റാവു, ഫാ. സ്റ്റാന്‍ സ്വാമി തുടങ്ങിയവരുടെ കാര്യത്തിലെന്നതുപോലെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള ആശങ്ക മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലെ  സോഷ്യോളജിസ്റ്റ് പ്രൊഫസര്‍ കൂടിയായ ജെസ്യൂട്ട് സഭാംഗം ഫാ. ഫ്രേസര്‍ മസ്‌കരീനാസ് പങ്കുവയ്ക്കുന്നു. 'വ്യാപകമായ അക്രമങ്ങളുടെ അടിയന്തിര സമയങ്ങളിലേക്കുള്ള ഈ നിയമം നേരത്തെ സംഘടനകള്‍ക്ക് മാത്രമായിരുന്നു ബാധകം. വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിനായി എന്‍ഡിഎ സര്‍ക്കാര്‍ പിന്നീട് നിയമത്തില്‍ ഭേദഗതി വരുത്തി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, കവികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെയും ഇത് വന്‍ തോതില്‍ ഉപയോഗിക്കുന്നു. യുഎപിഎ ചുമത്തിയതിനാല്‍ ഫാ സ്റ്റാന് ഇതുവരെ ജാമ്യം നിഷേധിച്ചതില്‍ അതിശയിക്കാനില്ല' -ഫാ. ഫ്രേസര്‍ മസ്‌കരീനാസ് ചൂണ്ടിക്കാട്ടി.

'ജനാധിപത്യ വിയോജിപ്പുകള്‍ സഹിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരിന് അത്തരമൊരു നിയമം എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാന്‍ കഴിയും.അതിനാല്‍ തന്നെ ഈ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സിവില്‍ സമൂഹങ്ങളും ഒത്തുചേരേണ്ടതുണ്ട്. യുഎപിഎ കലര്‍ത്തിയ ആരോപണം തന്നെ ബന്ധപ്പെട്ട വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള ശിക്ഷയായി മാറുന്നു. വിവേകരാഹിത്യവും മനുഷ്യാവകാശ ധ്വംസനവും മുഖമുദ്രയായുള്ള ജയില്‍ ഭരണ സംവിധാനത്തിലാകട്ടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി മാറുന്നു. നമ്മുടെ രാജ്യം മുങ്ങി നില്‍ക്കുന്ന അധഃപതനത്തിന്റെ ആഴം ചെറുതല്ല. എങ്കിലും തിരിച്ചുവരവ് വൈകിയിട്ടില്ല. നിലവില്‍ കര്‍ഷകരാണ് അതിനു വഴി തെളിച്ചിരിക്കുന്നത്.'

എന്‍.ഐ.എ തടവിലാക്കിയ മലയാളി റോണ വില്‍സന്റെ കംപ്യൂട്ടറില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി കൃത്രിമ രേഖകള്‍ സ്ഥാപിച്ചെന്ന് യുഎസിലെ ഫൊറന്‍സിക് സ്ഥാപനം കണ്ടെത്തിയതിനു പിന്നാലെ, തന്റെ ലാപ്‌ടോപ്പില്‍ കൃത്രിമ രേഖകള്‍ തിരുകിക്കയറ്റിയതിനെക്കുറിച്ച് ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിനു മുന്‍പു തന്നെ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) അറിയിച്ചിരുന്നതായുള്ള വെളിപ്പെടുത്തല്‍ ഈയിടെ പുറ്ത്തുവന്നതും ജാമ്യാപേക്ഷയ്ക്കു ബലമേകുമെന്ന് അഭിഭാഷകര്‍ കരുതുന്നു. ഫാ. സ്റ്റാന്‍ സ്വാമിയും റോണ വില്‍സനെപ്പോലെ ഹാക്കിംഗ് കുരുക്കില്‍ അകപ്പെട്ടെന്ന നിഗമനമാണുള്ളത്.

ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ ഊഹങ്ങള്‍ രേഖപ്പെടുത്തിയതിനപ്പുറമായി ഭൗതിക സ്വഭാവമുള്ള എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ ഐ എ ക്കു കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിനു വേണ്ടി ജാമ്യാപേക്ഷ നല്‍കിയ അഡ്വ. ഷരീഫ് ഷെയ്ക്ക് കോടതിയില്‍ ചൂണ്ടിക്കാട്ടി.അതേസമയം,
മാവോയിസ്റ്റ് ബന്ധം വ്യക്തമാണെന്നും തെളിവുള്‍ക്കൊള്ളുന്ന കമ്പൂട്ടര്‍ ഫയലുകളും മറ്റും ഫാ. സ്റ്റാന്‍ സ്വാമി നശിപ്പിച്ചെന്നുമുള്ള ദുര്‍ബല വാദമാണ് എന്‍ ഐ എ യുടെ അഭിഭാഷകനായ പ്രകാശ് ഷെട്ടി ആവര്‍ത്തിച്ചത്. നേരത്തെ ജാമ്യാപേക്ഷ തള്ളുന്നതിനു മുമ്പായുള്ള അദ്ദേഹത്തിന്റെ വാദവും ഇതു തന്നെയായിരുന്നു.  

അര്‍ബന്‍ നക്സലൈറ്റുകള്‍ എന്ന് മുദ്രകുത്തി സാമൂഹ്യപ്രവര്‍ത്തകരെയും അക്കാദമിസ്റ്റുകളെയുമെല്ലാം അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയുണ്ടായി. അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വക്താവ് ഇന്ത്യയിലെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തെ നിശബ്ദരാക്കുന്നതിന്റെ ഭാഗമാണ് അറസ്റ്റെന്നും യുഎന്‍ വിദഗ്ധര്‍ വിമര്‍ശിച്ചു.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റോണ വില്‍സണ്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലാകുന്നത് റോണ വില്‍സണ്‍ ആണ്. എല്‍ഗാര്‍ പരിഷത്ത് സംഗമവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണു ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ഒക്ടാബര്‍ 9 ന് അറസ്റ്റ് ചെയ്തത്. ഇതിനു വഴി തെളിച്ച് ലാപ്‌ടോപ്പില്‍ നിന്നെടുത്ത ചില ഫയലുകള്‍ തന്റേതല്ലെന്നും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ ചില കത്തുകളില്‍ പുതിയ വാചകങ്ങള്‍ ചേര്‍ത്തതായും മൂന്നു തവണ ഫാ. സ്റ്റാന്‍ സ്വാമി മൊഴി നല്‍കിയിരുന്നു. ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍നിന്ന് പൊലിസിന് കിട്ടിയ ചില മാവോയിസ്റ്റ് നേതാക്കളുടെ സംഭാഷണ ശകലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് എന്‍.ഐ എ കോടതിയെ അറിയിച്ചത്.

ഫാ.സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരെ കുടുക്കിയ 'തെളിവുകള്‍' ലാപ്‌ടോപ്പില്‍ ഹാക്കര്‍മാര്‍ തിരുകിയതാണെന്ന് വ്യക്തമാക്കിയുള്ള ഫോറന്‍സിക് പരിശോധനാ  റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ബോംബൈ ഹൈക്കോടതിയില്‍ റോണ വില്‍സണെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സുദീപ് പസ്‌ബോള അപേക്ഷ നല്‍കിക്കഴിഞ്ഞു.തന്റെ കക്ഷിയുടെ നിരപരാധിത്വം വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന്  ഹര്‍ജിയില്‍ പറയുന്നു. ഫാ.സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ ഭീമ കൊറേഗാവ് കേസിലെ മുഴുവന്‍ പ്രതികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ് ഈ നിയമ നീക്കം.

 

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News