Foto

പശ്ചിമ ബംഗാളിൽ വൈദികന് അന്ത്യശാസനം; പ്രദേശം വിട്ടുപോകണമെന്ന് തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ക്രൈസ്തവ മിഷ്ണറിമാർക്കും ആരാധനാലയങ്ങൾക്കും നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി തുടരുന്നു. ഓഗസ്റ്റ് 1ന്, നസാത്തിലെ സെന്റ് ക്ലാരറ്റ്സ് 'ക്ലാരറ്റ് പ്രേമലോയ്' (സ്നേഹഭവനം) എന്ന സ്ഥാപനത്തില്‍ ഇരച്ചെത്തിയ സംഘം പ്രദേശം വിട്ടുപോകാൻ വൈദികന് ഏഴ് ദിവസത്തെ അന്ത്യശാസനം നൽകികൊണ്ടുള്ള ഭീഷണി മുഴക്കി. കാവിവസ്ത്ര ധാരിയായ ഒരാളുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. പ്രദേശം വിട്ടുപോകണമെന്നും അല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ഭീഷണിയും ഇവര്‍ മുഴക്കിയതായി ബരുയിപൂർ രൂപതയ്ക്ക് കീഴിലുള്ള സ്നേഹഭവനം സ്ഥാപനത്തിന്റെ ചുമതലയുള്ള ഫാ. അനുജ് ഹെംബ്രോം പറഞ്ഞു.ഞങ്ങൾ എന്തിനാണ് ഇവിടെയുള്ളതെന്നുള്ള ചോദ്യമുയര്‍ത്തിയ ഇവര്‍, സ്ഥലം വിട്ടില്ലെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ തിരിച്ചുവന്ന് മിഷൻ കെട്ടിടം പുറത്തുനിന്ന് പൂട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വൈദികൻ പറഞ്ഞു. കൈവശം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, മടങ്ങുന്നതിന് മുൻപ് കെട്ടിടങ്ങളുടെ വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും ചിത്രങ്ങൾ പകർത്തിയത് ആശങ്കയുളവാക്കിയിരിക്കുകയാണ്. "അമേരിക്കയിലേക്കോ ന്യൂസിലൻഡിലേക്കോ പോകൂ!" എന്നു അക്രമികൾ ആക്രോശിച്ചതായും വൈദികന്‍ വെളിപ്പെടുത്തി.

അതേസമയം സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ആദ്യഘട്ടത്തില്‍ നിസംഗത പാലിക്കുകയാണ് ചെയ്തത്. പോലീസിനോട് അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ചുവെങ്കിലും ആദ്യമണിക്കൂറിൽ വൈദികനെയും ആരാധനാലയത്തെയും സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ലെന്നും പിന്നീട് സംസ്ഥാനത്തെ പ്രധാന ക്രിസ്ത്യൻ സംഘടനയുടെ ഇടപെടലിലാണ്, അടിയന്തര നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമ ബംഗാളില്‍ ക്രൈസ്തവരെയും വൈദികരെയും ലക്ഷ്യമിട്ട് ആക്രമണങ്ങളും ഭീഷണികളും പതിവായി മാറുകയാണ്.കഴിഞ്ഞ മാസം പശ്ചിമ ബംഗാളിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയത്തിന് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം അരങ്ങേറിയിരിന്നു. കൊൽക്കത്തയിൽ നിന്നും 30 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുഭാഷ്ഗ്രാമില്‍ നിര്‍മ്മാണത്തിലിരിന്ന ക്രൈസ്തവ ആരാധനാലയമാണ് 'ഹിന്ദു ജാഗരൺ മഞ്ച്' പ്രവർത്തകര്‍ മുദ്രാവാക്യങ്ങൾ വിളിച്ചു ആക്രമിച്ചത്. കുരിശ് തകര്‍ത്തപ്പോള്‍ താഴെ നിന്ന തീവ്രഹിന്ദുത്വവാദികള്‍ കരഘോഷം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരിന്നു. ഒരു മാസം തികയും മുന്‍പാണ് ബംഗാളില്‍ വൈദികനെ ഭീഷണിപ്പെടുത്തിയുള്ള അടുത്ത സംഭവം.

Comments

leave a reply

Related News