Foto

മുണ്ടു മുറുക്കിയുടുക്കാൻ പോലും അരയിൽ മുണ്ടില്ലാതെ ജനം; അവരുടെ നിലവിളി ആരു കേൾക്കും?

മുണ്ടു മുറുക്കിയുടുക്കാൻ പോലും
അരയിൽ മുണ്ടില്ലാതെ ജനം; അവരുടെ നിലവിളി ആരു കേൾക്കും?

 

ആന്റണി ചടയംമുറി

ഒമ്പതുജില്ലകളിൽ അരങ്ങേറിയ 'മരം മുറിക്കൽ മാമാങ്കം' തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥരുടെ തലവെട്ടലിൽ കലാശിച്ചതെങ്ങനെ? മുട്ടിൽ മരംമുറിക്കു പിന്നിലെ സ ത്യം എന്താണ്? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് മരംമുറിച്ചും പാറപൊട്ടിച്ചുവിറ്റും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു ഫണ്ട് സമാഹരിച്ചുവോ എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളിൽ നിറയുന്ന 'വൃക്ഷവധ'ങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടത്.

നിഷ്പക്ഷമായി ചിന്തിക്കു മ്പോൾ, കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ പ്രധാനമായും രണ്ട് ചേരിയിലാണ്. പുതിയതായി ഒരു മൂന്നാം ചേരിയുമുണ്ട്. അത് ബി.ജെ.പി. ചായ്‌വുള്ളവരുടേതാണ്. മുസ്‌ലീം ലീഗിന്റെയും മറ്റ് പാർട്ടികളുടെയുമെല്ലാം പക്ഷത്തു നിൽക്കുന്ന ഉദ്യോഗസ്ഥരു ടെ ചെറുനിരകൾ വേറെയുമുണ്ട്. പ്രധാനമായും ഇടതു-വലതു പക്ഷ ചേരികൾക്കാണ് സർവ്വീസ് സംഘടനകളിൽ കൂടുതൽ പ്രാതിനിധ്യം.

സി.പി.എം. അടക്കമുള്ള ഇടതുപക്ഷപാർട്ടികൾ ഭരിക്കുമ്പോൾ ഫണമുയർത്തി ചീറ്റുന്ന പല ഉദ്യോഗസ്ഥ പ്രമുഖരും കോൺഗ്രസ്സ് അടക്കമുള്ള വലതുപക്ഷപാർട്ടികൾ ഭരിക്കുമ്പോൾ ഉള്ളിലേക്ക് വലിയും. ഇരുചേരികളും സ്വന്തം പാർട്ടികളെ ഭരണത്തിൽ ഇരുത്തി സുഖിപ്പിക്കുകയോ, അതല്ലെങ്കിൽ അവരെ ഭരണത്തിലേറ്റാനുള്ള തന്ത്രങ്ങളിൽ മുഴുകുകയോ ചെയ്യുമ്പോൾ, ഫലത്തിൽ ജനങ്ങൾക്ക് എക്കാലവും ആത്മാർത്ഥമായ സേവനം ലഭിക്കുന്നത് ഏതെങ്കിലും ഒരു പറ്റം ഉദ്യോഗസ്ഥരിൽ നിന്നാണെന്നതല്ലേ യാഥാർത്ഥ്യം?

2018-2019-ലെ ബജറ്റ് കണക്കനുസരിച്ച് സംസ്ഥാനത്ത് 5,11,075 സർക്കാർ ജോലിക്കാരാണുള്ളത്. സ്ഥിരം ജീവനക്കാർ 4,98,603. താത്ക്കാലികലാവണങ്ങളിലുള്ള ത് 12,472 പേർ. ഇവരുടെ ശമ്പളവും പെൻഷനും നല്കാനാണ് സർക്കാർ വരുമാനത്തിന്റെ 71% ഉം ചെലവഴിക്കുന്നത്. നികുതിപ്പണവും കടമെടുക്കുന്ന തുകയുമെല്ലാമായി സർക്കാർ ജീവനക്കാരെ തീറ്റിപ്പോറ്റുന്നത് ജനസേവനത്തിനാണെന്നാണ് പറയാറുള്ളത്. പക്ഷെ ഈ സർക്കാർ ജീവനക്കാരിൽ പലരും (ചില നല്ല ജോലി ക്കാർ ഉണ്ടെന്ന കാര്യം മറക്കുന്നില്ല) ജനങ്ങളെ, അവരുടെ ദൈനംദിന ആവശ്യങ്ങളിൽ മാനുഷികമായി പരിഗണിക്കുന്നുണ്ടോയെ ന്ന കാര്യം സംശയമാണ്.
പോലീസിലും ഭരണ-പ്രതിപക്ഷ ചേരികളിൽപ്പെട്ട യൂണിയനുകളിൽപ്പെട്ടവരുണ്ട്. ക്രൈംബ്രാഞ്ച്, അഗ്നിശമനസേന, പോലീസ് ഭവന നിർമ്മാണ സഹകരണം, പോലീസ് പരിശീലന സ്ഥാപനങ്ങൾ എന്നിങ്ങനെ ദൈനംദിന ക്രമസമാധാന ചുമതലകളുമായി ബന്ധമില്ലാത്ത ലാവണങ്ങളിലേക്ക് അതാതു ഭരണകാലത്ത്   രാഷ്ട്രീയപാർട്ടികൾ അവർക്ക് പഥ്യമല്ലാത്തവരെ എടുത്തെറിയു ന്നു.
രാഷ്ട്രീയക്കാരുടെ പക്ഷം പി ടിക്കുന്ന ജീവനക്കാർ രണ്ടു പക്ഷത്തുമുണ്ടെങ്കിലും, ഏതെങ്കിലും ഒരുപക്ഷത്തുള്ളവർ എല്ലാക്കാല ത്തും ഇങ്ങനെ പണിയെടുക്കാൻ കഴിയാത്ത അവസ്ഥയിലായിപ്പോകുന്നു. പക്ഷെ ശമ്പളം 'കൃത്യമായി' ഇവർക്ക് ലഭിക്കുന്നു. അങ്ങനെ വരുമ്പോൾ, ഒരു പറ്റം സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നല്‌കേണ്ട സേവനത്തിൽ നിന്നു മാറ്റിനിർത്തപ്പെടുന്നു. ഇവിടെ നഷ്ടം പൊതുഖജനാവിനാണ്; ജനങ്ങൾക്കാണ്.

ഇത്തരം ഉദ്യോഗസ്ഥനിരകളിൽ തന്നെ സത്യസന്ധരായ ജോലിക്കാരുണ്ട്. ഏതു കക്ഷി ഭരിച്ചാലും ഉഡായിപ്പിനു കൂട്ടുനിൽക്കാത്തവരാണവർ. അവരാകട്ടെ, ഏതു കക്ഷി ഭരിച്ചാലും വേട്ടയാടപ്പെടുന്നു. എപ്പോഴും എതിർപക്ഷത്തുള്ളവർ ഇവരെ കുടുക്കാനുള്ള കെണിയൊരുക്കിവച്ചിട്ടുണ്ടാകും. ആ കെണികളിൽ നിന്ന് ഒഴിഞ്ഞു നടക്കാൻ അസാമാന്യമായ 'സർവീസ് വഴക്കം' വേണം.
മുട്ടിൽ മരംമുറിയിലേക്ക് തന്നെ മടങ്ങാം. വിവാദ ഉത്തരവിൽ ഒപ്പിട്ട ഉദ്യോഗസ്ഥ പ്രമുഖൻ ഇപ്പോഴും സർവ്വീസിലുണ്ട്. പക്ഷെ, ഉത്തരവിനെതിരെ ഫയലിൽ 'നോട്ട്' കുറിച്ച നാല് പേരെ റവന്യൂ വകുപ്പിൽ നിന്ന് കുടിയിറക്കി. ഭരണ, പ്രതിപക്ഷ സർവീസ്
സംഘടനകളിൽപ്പെട്ടവരാണിവർ. 'വിവരാവകാശരേഖ' നല്കിയ ഒ.ജി. ശാലിനിക്ക് 2 മാസം നിർബന്ധിത അവധി നല്കുക മാത്രമല്ല, നല്ല സേവനത്തിനായി അവർക്ക് നല്കിയ 'ഗുഡ് സർവീസ് എൻട്രി' തിരിച്ചെടുക്കുകയും ചെയ്തു. ശാലിനിയെ പിന്തുണച്ച ഇടതുപക്ഷ സർവീസ് സംഘടനാ നേതാക്കളായ സന്തോഷ് കുമാർ, സിനി ജോസ് എന്നിവരെയും സ്ഥലം മാറ്റി. മരംമുറി ഉത്തരവ് നിയമവിരുദ്ധമാണെന്നു കൃത്യമായി ഫയലിൽ എഴുതിയ ജി. ഗിരിജാകുമാരിയെ വിദ്യാഭ്യാസവകുപ്പിലേക്കാണ് മാറ്റിയത്. ഇവർ സി.പി.എംന്റെ സർവ്വീസ് സംഘടനയുടെ നേതാവാണ്.
ഇനി ചെലവു ചുരുക്കലിൽ കേരളാ സർക്കാർ നടത്തുന്ന 'മാതൃകാപരമായ' ചില കണക്കുകൾ നോക്കാം. കേന്ദ്രം 10 വർഷത്തിനുള്ളിലാണ് ശമ്പളം പരിഷ്‌ക്കരിക്കുന്നത്. പത്താം ധനകാര്യകമ്മീഷൻ സംസ്ഥാന സർക്കാരിനോടു ശമ്പളപരിഷ്‌ക്കരണം പത്തുവർഷത്തിനുള്ളിൽ മതിയെന്നു ശുപാർശ ചെയ്തിരുന്നു. പക്ഷെ, കേരളം കേട്ടില്ല. ഇപ്പോ ഴും 5 വർഷം കഴിയുമ്പോൾ തന്നെ ശമ്പളം പരിഷ്‌ക്കരിച്ചു
കൊണ്ടേയിരിക്കുന്നു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് 25 മുതൽ 32 വരെയാണിവിടെ. കേന്ദ്ര മന്ത്രിമാർക്ക് 15 പേഴ്‌സണൽ സ്റ്റാഫേയുള്ളൂ. പിഎസ്.സി.യിൽ 21 അം ഗങ്ങളാണ് കേരളത്തിലുള്ളത്. കേന്ദ്ര സർക്കാരിന്റെ യു.പി.എസ്.സിയിൽ 11 പേർ മാത്രം. മധ്യപ്രദേശ്-3, മഹാരാഷ്ട്ര-5, ആസാം, ബീഹാർ, ഒറീസ്സ, പശ്ചിമ ബംഗാൾ 6 പേർ വീതം.
പുതിയ തസ്തികകൾ സർക്കാർ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. സർക്കാരിന് ഇഷ്ടപ്പെട്ടവരെ റിട്ടയർ ചെയ്യുന്നതിനു മുമ്പ് ഉന്നത തസ്തികയിൽ പ്രതിഷ്ഠിക്കുന്നു. ഇതിനായി ഉന്നത തസ്തികയിലുള്ളയാൾ അവധിയെടുക്കുന്നു. ഫലത്തിൽ റിട്ടയർ ചെയ്യുന്ന രണ്ടു പേർക്കും ഉയർന്ന പെൻഷനും ആനുകൂല്യങ്ങളും. സർക്കാർ നല്‌കേണ്ടി വരുന്നു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലുള്ളവരുടെ കാര്യം ഇതിലേറെ തമാശയാണ്.
രണ്ടു വർഷം സർവ്വീസുള്ളവർക്ക് ഫുൾപെൻഷൻ നല്കണമെന്നാണ് നിയമം.
അധികജീവനക്കാരെ പുനർവിന്യസിക്കുമെന്ന് എല്ലാ സർക്കാരുകളും പറയാറുള്ളതാണ്. സെക്രട്ടറിയേറ്റിലെ ഉയർന്ന തസ്തികയിൽ തന്നെ അധികപ്പറ്റായി 300 പേരുണ്ട്. മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പിൽ തന്നെയുണ്ട് 183 പേർ. എന്നിട്ടും പ്രതിമാസം അധികപ്പറ്റായി സർവ്വീസിലുള്ളവർക്ക് 3 കോടി രൂപയോളം ശമ്പളം നല്‌കേണ്ടിവരികയാണിപ്പോൾ.

കോവിഡാനന്തരകാലത്ത്, പൊതുജനം വയറ് മുറുക്കിയുടുക്കാൻ അരയിൽതുണിയില്ലാത്ത അവസ്ഥയിലാണ്. രണ്ട് പ്രളയങ്ങളും, ഒന്നും രണ്ടും കോവിഡ് ആക്രമണവുമെല്ലാം കഴിഞ്ഞ് ജനം വെന്റിലേറ്ററിലാണ്. എന്തെങ്കിലും 'ധീരമായി നടപ്പാക്കാൻ' ഈ ഭരണകൂടത്തിനു കഴിയുമോ? അല്ലെങ്കിൽ 'ഉറപ്പാണ് എൽ.ഡി.എഫ്.' എന്നു മുദ്രാവാക്യം വിളിച്ചവർ 'അറപ്പാണ് എൽ.ഡി.എ ഫ്.' എന്നു പറഞ്ഞെന്നു വരാം. അതിനിടയാക്കരുത്. ഇപ്പോൾ കേൾക്കുന്നത് മരംമുറി വിവാദത്തിൽ സത്യസന്ധരായ ജോലിക്കാർക്കെതിരെ എടുത്ത നടപടികൾക്കെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാർ സമരത്തിനിറങ്ങുമെന്നാണ്. പാർട്ടിക്കുവേണ്ടി എന്തും ചെയ്യുമെന്നു പറയുന്നവർ തിരിച്ച് ഡയലോഗ് പറയും: സ'മര'വും ഒരു മരമല്ലേ, സഖാവേ, അത് മുറിക്കാനും ഞങ്ങൾക്കറിയാം എന്നായിരിക്കും!

 

(സത്യദീപത്തിൽ പ്രസിദ്ധീകരിച്ചത് )

 

Foto
Foto

Comments

leave a reply

Related News