Foto

ചാവറ കള്‍ച്ചറല്‍ സെന്റര്‍ സുവര്‍ണ്ണ ജൂബിലിയിലേക്ക്‌


    രണ്ടാം വത്തിക്കാന്‍ സമ്മേളനം 1965ല്‍ പൂര്‍ത്തിയാക്കുന്നത്   കത്തോലിക്കാ സഭയുടെ പൊതുസമീപനത്തില്‍ ഒരു പാട് വിപ്ലവകരമായ നവീകരണങ്ങള്‍ നിഷ്ഠപ്പെടുത്തിക്കൊണ്ടാണ്. അതാതുനാടുകളിലെ സമൂഹമായും സംസ്‌ക്കാരവുമായും കൂടുതലടുത്തിയിടപഴകുക എന്ന നിര്‍ദ്ദേശമായിരുന്നു അതില്‍ പ്രധാനം. ഇതരമതസംസ്‌ക്കാരങ്ങളുമായി തുറന്ന ചര്‍ച്ചകളും കൊടുക്കല്‍ വാങ്ങലുകളും സമവായ ഇടപെടലുകളും  തല്‍ഫലമായുണ്ടായി. സഭയുടെ ഈ നിലപാടിനൊപ്പം വിശുദ്ധ ചാവറയച്ചന്‍ നമ്മുടെ സംസ്‌ക്കാരത്തോടും ജീവിതചട്ടങ്ങളോടും അനുവര്‍ത്തിച്ചുപോന്ന സൗഹാര്‍ദ്ദ സമീപനങ്ങളുടെ പ്രചോദനം  കൂടി ഉള്‍ക്കൊണ്ടുക്കൊണ്ട്  സി. എം. ഐ. സഭയുടെ അന്നത്തെ പ്രിയോര്‍ ജനറാളായിരുന്ന കനിസിയുസ്  തെക്കേകരയച്ചന്‍  മുന്‍കൈയെടുത്ത് മഹാകവി ജി.  ശങ്കരക്കുറുപ്പ്, എം. കെ. കെ. നായര്‍, എം. കെ. സാനു തുടങ്ങിയവരടങ്ങുന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ  സജീവ പിന്‍ബലത്തോടെ ചാവറ   വിശുദ്ധന്റെ നൂറാം  ചരമവാര്‍ഷികത്തില്‍ 1971-ല്‍ ആരംഭിച്ച സാംസ്‌കാരിക നിലയമാണ് ചാവറ കള്‍ച്ചറല്‍ സെന്റര്‍. കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ താല്‍പര്യപ്രകാരം ആബേലച്ചന്റെ ഉത്സാഹത്തില്‍ ആരംഭിച്ച    കലാഭവന്‍ ഈ ദൃശ്യത്തില്‍ സ്ഥാപിച്ച മറ്റൊരു സാംസകാരിക     ധാര. ബാംഗ്ലൂരിലെ ധര്‍മ്മരാമില്‍ തത്വശാസ്ത്രദ്ധ്യാപകനായിരുന്ന   റവ. ഡോ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പിലിനെയാണ് ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടറായി കനിസിയുസച്ചന്‍ നിയോഗിച്ചത്.
    ശ്രീനാരായണ ഗുരുവിന്റെ ആഗ്രഹനിര്‍ദ്ദേശപ്രകാരം ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന് ശേഷം കേരളം കണ്ട ഏറ്റവും പ്രൗഡമായ മതാന്തര സൗഹൃദകൂട്ടായ്മക്ക് ആതിഥേയത്വം വഹിച്ചത് ചാവറ കള്‍ച്ചറല്‍ സെന്ററാണ്. ജന്മനാ എച്ച്.ഐ.വി ബാധിച്ച കുട്ടികളുടെ ക്ഷോമോന്മനത്തിനും, ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌നേഹപരിപാലനത്തിനും ഈ സെന്റര്‍ പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. അന്ധരായ യുവതീയുവാക്കള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി ജീവിത വഴി തെളിച്ച് കൊടുക്കുവാനുള്ള സംവിധാനവും ഇവിടെ ഉണ്ട്. ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷാ സംസ്‌കാരങ്ങളുമായുള്ള ആശയ കൈമാറ്റങ്ങള്‍ക്കുതകുന്ന കേന്ദ്രങ്ങള്‍ അതാത് എംമ്പസികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. 2019 ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തീക, സാമൂഹിക (ECOSOC) കൗണ്‍സില്‍ സ്‌പെഷ്യല്‍ കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസ് അംഗീകാരം നല്‍കി ചാവറയെ ആദരിക്കുകയുണ്ടായി. 
    കലാസാസ്‌കാരിക വിദ്യാഭ്യാസ മതസൗഹൃദ പരിപാടികളിലൂടെ നീണ്ട 50 വര്‍ഷങ്ങള്‍ പിന്നിടുന്ന ചാവറ സാസ്‌കാരിക കേന്ദ്രത്തിന്റെ സുവര്‍ണ്ണജൂബിലി കര്‍മ്മ പരിപാടികള്‍ക്ക് സെപ്തംബര്‍ 30ന് രാവിലെ 11 മണിക്ക് സി.എം. ഐ. പ്രിയോര്‍ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പിലച്ചന്റെയും ജനറല്‍ കൗണ്‍സില്‍ അച്ചന്മാരുടെയും കാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയോടുകൂടി തുടക്കം കുറിക്കുന്നു.
    വൈകുന്നേരം 4.30ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ 4.30ന് സാംസ്‌കാരിക സമ്മേളനം സി. എം. ഐ. സഭ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ സി. എം. ഐ. അദ്ധ്യക്ഷത വഹിക്കുന്നു. ചടങ്ങില്‍ ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ    സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ചെയ്യും. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ എക്കാലത്തെയും മാര്‍ഗ്ഗദര്‍ശിയും തലമുറകളുടെ ഗുരുനാഥനുമായ എം. കെ. സാനുമാസ്റ്റര്‍ ജൂബിലി സന്ദേശം നല്‍കും. ബഹുമാന്യനായ സംസ്ഥാന പ്രതിപക്ഷനേതാവ് ശ്രീ. വി.ഡി. സതീശന്‍, സിപ്പി പള്ളിപ്പുറം രചിച്ച്, ശ്രീ. ബിജി ബാല്‍ സംഗീതം പകര്‍ന്ന ജൂബിലി ഗാന സി ഡി ശ്രീ. ലാല്‍ജോസിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും. 
    2021 ചാവറ സംസ്‌കൃതി പുരസ്‌കാരം പ്രിയോര്‍ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍              പ്രഖ്യാപിക്കും. ആദരണീയയായ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് വിശിഷ്ടാതിഥിയായിരിക്കും.   ആദരണീയനായ എറണാകുളം എം. പി. ശ്രീ. ഹൈബി ഈഡന്‍, കൊച്ചി മേയര്‍           ശ്രീ. എം. അനില്‍കുമാര്‍, ശ്രീ. ടി. ജെ. വിനോദ് എം. എല്‍. എ. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.     ബഹു. ഗോവ ഗവര്‍ണ്ണര്‍ ശ്രീ. പി. എസ്. ശ്രീധരന്‍ പിള്ള, സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ്, സഹകരണവകുപ്പ് മന്ത്രി ശ്രീ. വി. എന്‍. വാസവന്‍, ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകളര്‍പ്പിക്കും. പ്രൊഫ. എം. തോമസ്  മാത്യു, തിരക്കഥാകൃത്ത്  ശ്രീ. ജോണ്‍പോള്‍, എറണാകുളം ഡി. സി. സി. പ്രസിഡന്റ് ശ്രീ. മുഹമ്മദ് ഷിയാസ്, സി. എസ്. എസ്. ടി. കേരള പ്രോവിന്‍ഷ്യാള്‍   സിസ്റ്റര്‍ വിനീത, സി. എം. ഐ. സാമൂഹ്യസേവനവിഭാഗം ജനറല്‍ കൗണ്‍സിലര്‍ റവ. ഫാ. ബിജു വടക്കേല്‍, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി       ശ്രീ. പി. രാമചന്ദ്രന്‍, ശ്രീ. സി. ജി. രാജഗോപാല്‍, ശ്രീ. ജയചന്ദ്രന്‍ സി. ഐ. സി.സി.,           സിസ്റ്റര്‍ ട്രിസാന്റാ എഫ്. സി. സി. എന്നിവര്‍ ആദരമര്‍പ്പിക്കുമെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍   റവ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത് സി. എം. ഐ., ഡയറക്ടര്‍   ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ അറിയിച്ചു.
കര്‍മ്മപദ്ധതികള്‍: 
1. 10 ലക്ഷം രൂപയുടെ സ്‌ക്കോളര്‍ഷിപ്പ്  : കലാകാരന്മാരുടെ മക്കള്‍ക്ക് കലാ പഠനത്തിനും തൊഴിലധിഷ്ഠിത പഠനത്തിനുമായി 100 പേര്‍ക്ക് നല്‍കുന്നു..
2.കോവിഡ് കാലത്തെ അതിജീവിക്കുന്നതിനായി കലാകാരന്മാര്‍ക്ക് കൈത്താങ്ങായി എല്ലാ മാസവും കലാ പരിപാടികള്‍ സംഘടിപ്പിക്കും. 
3. കൂടാതെ മുന്നുമാസത്തിലൊരിക്കല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരെ അണിനിരത്തികൊണ്ടുള്ള കലാപരിപാടികള്‍ അവതരിപ്പിക്കും.
4. കൊച്ചി മെട്രോ സിറ്റിയിലെ യുവജനങ്ങള്‍ക്കായി കലാപഠനത്തിനും     അവതരണത്തിനുമായി വേദിയൊരുക്കുന്നതാണ്.  
5. കലാ സാംസ്‌കാരിക സാമൂഹ്യ വിഷയങ്ങളെ അധികരിച്ച്  ദേശീയ, അന്തര്‍ദ്ദേശീയ  സെമിനാറുകള്‍    സംഘടിപ്പിക്കും.
6. മഹാത്മാഗാന്ധി  സര്‍വ്വകലാശാലയിലെ ചാവറ ചെയറുമായി സഹകരിച്ച്, ആനുകാലിക പ്രസക്തിയുള്ള സാമൂഹിക, വിദ്യാഭ്യാസ  വിഷയങ്ങളെ അധികരിച്ച്  സംവാദം, സെമിനാര്‍ സംഘടിപ്പിക്കുന്നു.
7.ചാവറ പബ്ലിക്ക് ലൈബ്രറി ആധുനിക സൗകര്യങ്ങളോടുകൂടി പൊതുജനങ്ങള്‍ക്കായി പുനഃസമര്‍പ്പണം   നടത്തും.  ഡിജിറ്റല്‍ ലൈബ്രറി, വിശാലമായ  റഫറന്‍സ് ലൈബ്രറി,  റിസര്‍ച്ച് ലൈബ്രറി, 25000 ല്‍ അധികം പുസ്തകശേഖരമുളള ലൈബ്രറിയിലേക്ക് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ച് അംഗത്വം നല്‍കുന്നു. 
8.ജൂബിലി സമാപനത്തോടുകൂടി ആധുനികസൗകര്യങ്ങളോടുകൂടിയ  600 പേര്‍ക്ക് ഇരിക്കുവാനുള്ള എയര്‍കണ്ടീഷന്‍ഡ് ജൂബിലി മെമ്മോറിയല്‍ ഹാള്‍ പൊതുസമൂഹത്തിനായി സമര്‍പ്പിക്കും.     
 

Comments

leave a reply

Related News