കോഴിക്കോട്: അതിരൂപത മുന്‍ വികാരി ജനറലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്‍ കോര്‍പ്പറേറ്റ് മാനേജറുമായിരുന്ന റവ. ഡോ. തോമസ് പനക്കല്‍ (80) മൃതസംസ്ക്കാരം ബുധനാഴ്ച വൈകിട്ട് നാലിന് ആലപ്പുഴ രൂപതയിലെ കണ്ടക്കടവ് ഫൊറോന ദൈവാലയത്തിൽ നടക്കും.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച ഉച്ചയ്ക്ക് 1.20-ന് കോഴിക്കോട്ടാണ് അന്തരിച്ചത്. ചൊവ്വാഴ്ച (മെയ് 5) രാവിലെ എട്ട് മുതല്‍ കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.
വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് അതിരൂപത ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. രാത്രി എട്ടുവരെ കത്തീഡ്ര ലില്‍ പൊതുദര്‍ശനം തുടരും.
തുടര്‍ന്ന് ഭൗതിക ശരീരം സ്വന്തം ഇടവകയായ ആലപ്പുഴ രൂപതയിലെ കണ്ടക്കടവ് സെന്റ് ഫ്രാന്‍സിസ് ഫെറോന പള്ളിയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ ഏഴുമുതല്‍ വൈകുന്നേരം മൂന്ന് വരെ പൊതുദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് നാലിന് നടക്കുന്ന ദിവ്യബലിക്കുശേഷം സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.
1946 ഏപ്രില്‍ 16-ന് കൊച്ചിയിലെ ചെല്ലാനത്ത് ഗ്രിഗറി-ഇസബെല്ലമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1976 മെയ് അഞ്ചിനാണ് വൈദിക പട്ടം സ്വീകരിച്ചത്. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് പള്ളിയില്‍ സഹവികാരിയായാണ് ശുശ്രൂഷാ ജീവിതം ആരംഭിച്ചത്. പയ്യന്നൂര്‍, ചെറുകുന്ന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്, ചുണ്ടേല്‍ സെന്റ് ജൂഡ് ഷ്രൈന്‍, പിലാത്തറ, കോഴിക്കോട് സെന്റ് ജോസഫ് ദേവാലയം, മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍, മലപ്പുറം സെന്റ് ജോസഫ് പള്ളി എന്നിവിടങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു.
2012 മുതല്‍ 2021 വരെ കോഴിക്കോട് അതിരൂപത വികാരി ജനറലായിരുന്നു. 2013 മുതല്‍ 2020 വരെ രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിച്ചു. സഹോദരങ്ങള്‍: കുട്ടപ്പു, സെലിന്‍, ലാലി, എമിലി, കുഞ്ഞുപിള്ള.








Comments