Foto

ഫാ. സ്റ്റാന്‍ സ്വാമിയുടെ സ്ഥിതി ദയനീയം; മുഖ്യമന്ത്രി താക്കറേ ഇടപെടണം: റാഞ്ചി അതിരൂപത

ഫാ. സ്റ്റാന്‍ സ്വാമിയുടെ സ്ഥിതി
ദയനീയം; മുഖ്യമന്ത്രി  താക്കറേ
ഇടപെടണം: റാഞ്ചി അതിരൂപത

ആരോഗ്യ നില തീര്‍ത്തും വഷളായിരിക്കുന്നതിനാല്‍ മെച്ചപ്പെട്ട
ചികില്‍സ ഉറപ്പാക്കണം; ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കണം

 

ഏഴു മാസത്തോളമായി ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നില തീര്‍ത്തും വഷളായിരിക്കുന്നതിനാല്‍ അദ്ദേഹത്തിനു മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കാനും ജാമ്യത്തിനു സഹായമേകാനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയോട് അഭ്യര്‍ത്ഥിച്ച് റാഞ്ചി അതിരൂപതയും, സൊസൈറ്റി ഓഫ് ജെസ്യൂട്ട്‌സും, റാഞ്ചി ആസ്ഥാനമായുള്ള ജാര്‍ഖണ്ഡ് ജനാധികര്‍ മഹാസഭ (ജെജെഎം)യും നിവേദനം നല്‍കി. 84 കാരനായ ഫാ. സ്റ്റാന്‍ സ്വാമിക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ വാക്‌സിന്‍ നിഷേധിച്ചതും തടവിലുള്ള രോഗികളെ പരിചരിക്കാന്‍ അലോപ്പതി ഡോക്ടര്‍മാരോ നഴ്സുമാരോ സപ്പോര്‍ട്ട് സ്റ്റാഫോ മരുന്നുകളോ ഇല്ലാത്തതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് ഈ നടപടി.

തലോജ ജയിലില്‍ ഫാ. സ്റ്റാന്‍ സ്വാമി അനുഭവിക്കുന്ന നരക യാതന റാഞ്ചി അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ഫാ. ജോസഫ് സേവ്യര്‍ എസ്. ജെ പുറത്തിറക്കിയ ഒരു വീഡിയോ ക്ലിപ്പ് വ്യക്തമാക്കുന്നു. അഭിഭാഷകനുമായുള്ള ടെലിഫോണിക് ആശയവിനിമയത്തിലാണ് ഫാ. സ്റ്റാന്‍ സ്വാമി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഒരു ആയുര്‍വേദ ഡോക്ടര്‍ ആണത്രേ ജയിലിലെ അന്തേവാസികള്‍ക്ക് ആന്റിബോട്ടിക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗത്താല്‍ ക്‌ളേശിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമി കടുത്ത ക്ഷീണം, ചുമ, പനി, വയറിളക്കം എന്നിവ മൂലവും വിഷമിക്കുന്നു. കേള്‍വി ശക്തി നാമമാത്രമേയുള്ളൂ.പരാതികളില്ലാതെ ഏതു വിപരീത സാഹചര്യത്തെയും നേരിടുന്ന അദ്ദേഹം തന്റെ ശോച്യാവസ്ഥയെപ്പറ്റി നടത്തുന്ന പരിദേവനം അതീവ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് ദീര്‍ഘകാലമായുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഫാ. ജോസഫ് സേവ്യര്‍ ചൂണ്ടിക്കാട്ടുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത ഭീമ കൊറേഗാവ് കേസില്‍ കുരുങ്ങിയ ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള തടവുകാര്‍ക്ക് ശരിയായ പരിചരണം നല്‍കുമെന്ന് നേരത്തെ നല്‍കിയ വാഗ്ദാനം എന്‍സിപി എംപി സുപ്രിയ സുലെയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ജാര്‍ഖണ്ഡ് ജനാധികാര്‍ മഹാസഭ. 'മഹാരാഷ്ട്രയില്‍ കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഭീമ-കൊറെഗാവ് കേസില്‍ തടവിലാക്കപ്പെട്ട എല്ലാവരുടെയും ക്ഷേമം നോക്കാന്‍ ഞങ്ങള്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു,'- ജെജെഎമ്മിന്റെ ഒരു വക്താവ് പറഞ്ഞു. ഫാ.സ്റ്റാന്‍ സ്വാമിയോടൊപ്പം അറസ്റ്റിലായി വിചാരണത്തടവുകാരനായ പ്രൊഫ. ഹാനി ബാബു കോവിഡ് ബാധിതനായിരുന്നു. നവി മുബൈ ജയിലില്‍ നിന്ന്് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയിരുന്നെങ്കിലും ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ ഈ കേസില്‍ ഉള്‍പ്പെട്ട് തടവറയിലായവരുടെ കാര്യത്തില്‍ കനത്ത ഉത്ക്കണ്ഠ ഉയരുന്നുണ്ട്.
 
അതേസമയം, ജയില്‍ അധികൃതരില്‍ നിന്നോ നിലവില്‍ ചികിത്സയില്‍ കഴിയുന്ന ജെ.ജെ ആശുപത്രിയില്‍ നിന്നോ ചികിത്സ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഡല്‍ഹി സര്‍വകലാശാല അധ്യാപകനായ ഹാനി ബാബുവിന്റെ കുടുംബം ആരോപിച്ചു. കണ്ണിന്റെ അണുബാധയ്ക്കായുള്ള ചികിത്സയ്ക്കായാണ് ജെ.ജെ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഈ ആശുപത്രിയില്‍ തന്നെയാണ് അദ്ദേഹത്തെ ചികിത്സിപ്പിക്കുന്നത്.ഫാ. സ്റ്റാന്‍ സ്വാമിയുടെ സെല്ലിലായിരുന്നില്ല പ്രൊഫ. ഹാനി ബാബു കഴിഞ്ഞിരുന്നതെങ്കിലും തടവുകാരുടെ ബാഹുല്യവും സൗകര്യങ്ങളുടെ അപര്യാപ്തതയും തീവ്രമായ ജയിലില്‍ നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനിലയെപ്പറ്റി വിശ്വസനീയമായ വിവരങ്ങള്‍ കിട്ടാതെ അങ്കലാപ്പിലാണ്് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ജെസ്യൂട്ട് സഭയിലെ സഹവൈദികരും.

ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ബോംബെ ഹൈക്കോടതി  മറുപടി സമര്‍പ്പിക്കാന്‍ എന്‍ഐഎയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റിലായതു മുതല്‍ നവി മുംബൈയിലെ തലോജ ജയിലിലാണു ഫാ.സ്റ്റാന്‍ സ്വാമി. ഇതേ കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മലയാളി റോണ വില്‍സനും ഷോമ സെന്നും തങ്ങള്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിന്റെയും എന്‍ഐഎയുടെയും അഭിപ്രായം തേടിയിട്ടുണുണ്ട്.  റോണ വില്‍സന്റെ ലാപ്‌ടോപ്പില്‍ നുഴഞ്ഞുകയറി സ്ഥാപിച്ച രേഖകളാണ് അദ്ദേഹത്തിന്റെ അറസ്റ്റിനു കാരണമായതെന്ന യുഎസ് ഫൊറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടിയാണു കോടതിയെ സമീപിച്ചത്.

ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ കോടതി കഴിഞ്ഞ മാസം വീണ്ടും തള്ളിയിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും മറ്റു കാരണങ്ങളും ചൂണ്ടിക്കാട്ടി  നല്‍കിയ ജാമ്യാപേക്ഷ എന്‍ഐഎയുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി ഡി. ഇ കോത്‌ലിക്കര്‍ തള്ളിയത്. 2020 ഒക്ടോബര്‍ 8 നാണ് റാഞ്ചിയില്‍ നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തത്. നവംബര്‍ മുതല്‍ അഡ്വ. ഷെരീഫ് ഷെയ്ക്ക് വഴി ജാമ്യാപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും പുതിയ 'തെളിവുകള്‍' ഉന്നയിച്ച് എതിര്‍ വാഗങ്ങള്‍ നിരത്തി എന്‍ഐഎയുടെ അഭിഭാഷകനായ പ്രകാശ് ഷെട്ടി. അകാരണമായി അറസ്റ്റിലാകുന്നവരുടെ രക്ഷയ്ക്കായി ഒരു മനുഷ്യാവകാശ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുമായി നിരവധി ഇ മെയില്‍ ആശയവിനിമയങ്ങള്‍ ഫാ. സ്റ്റാന്‍ സ്വാമി നടത്തിയതാണ് പ്രകാശ് ഷെട്ടി ചൂണ്ടിക്കാണിക്കുന്ന മുഖ്യ തെളിവ്. താനും നിരോധിത സിപിഐയും (മാവോയിസ്റ്റ്) തമ്മില്‍ അവിശുദ്ധ ബന്ധം സ്ഥാപിക്കാന്‍ എന്‍ഐഎ ശ്രമിക്കുന്നതായുള്ള ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോപണം കോടതി മുഖവിലയ്ക്കെടുത്തില്ല. ഇതു വരെ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയ ഗൂഢാലോചനാ വാദം  കംപ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ ദുര്‍ബലമായിരുന്നു.

ഇതേ കേസില്‍ അറസ്റ്റിലായിരുന്ന 80 കാരനായ വരവര റാവുവിന് ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതും കംപ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച് എന്‍.ഐ.എ ക്കെതിരെ പുതിയ സൂചനകള്‍ വന്നതും ഉള്‍പ്പെടെയുള്ള പുതിയ സാഹചര്യങ്ങളില്‍ തികഞ്ഞ ആത്മവിശ്യാസത്തിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ സുഹദ് വൃന്ദമെങ്കിലും അദ്ദേഹത്തെ പരമാവധി സമയം തടവറയിലിടാനുള്ള തന്ത്രം എന്‍.ഐ.എ തുടരുകയാണ്. ഫാ. സ്റ്റാന്‍ സ്വാമിക്കു കൂടി ജാമ്യം അനുവദിക്കപ്പെട്ടാല്‍ മൊത്തം കേസ് ദുര്‍ബലമായി വലിയ തിരിച്ചടി തങ്ങള്‍ക്കുണ്ടാകാനുള്ള  സാധ്യതകള്‍ മുന്‍കൂട്ടി കാണുന്നുമുണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സി. അതുകൊണ്ടു തന്നെ എന്‍.ഐ. എയുടെ പുതിയ നീക്കങ്ങളെച്ചൊല്ലി ഫാ. സ്റ്റാന്‍ സ്വാമിക്കു നിയമ സഹായം നല്‍കി വരുന്നവര്‍ക്കിടയില്‍ അധിക ഉത്ക്കണ്ഠ ജനിച്ചിരുന്നു. വരവര റാവു, ഫാ. സ്റ്റാന്‍ സ്വാമി തുടങ്ങിയവരുടെ കാര്യത്തിലെന്നതുപോലെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ) വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള ആശങ്ക മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലെ  സോഷ്യോളജിസ്റ്റ് പ്രൊഫസര്‍ കൂടിയായ ജെസ്യൂട്ട് സഭാംഗം ഫാ. ഫ്രേസര്‍ മസ്‌കരീനാസ് പങ്കുവച്ചിരുന്നു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News