Foto

ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹര്‍ജി 17 ന്; അതുവരെ ആശുപത്രിയില്‍ തുടരാം

ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യ
ഹര്‍ജി 17 ന്; അതുവരെ
ആശുപത്രിയില്‍ തുടരാം

കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ജയിലില്‍ നിന്ന് ബാന്ദ്രയിലെ
ഹോളി ഫാമിലി ആശുപത്രിയിലേക്ക് മെയ് 28 ന് മാറ്റിയിരുന്നു

മാവോയിസ്റ്റ്്  ബന്ധം ആരോപിച്ച് എട്ടു മാസം മുമ്പ് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് ഈ മാസം 18 വരെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സ തുടരാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. അനാരോഗ്യം ചൂണ്ടിക്കാണിച്ചുള്ള ജാമ്യ അപേക്ഷ 17 നു വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റീസ് എസ്.എസ്. ഷിന്‍ഡെയും ജസ്റ്റീസ് എന്‍.ജെ. ജമാദറും അടങ്ങുന്ന ബെഞ്ച് അറിയിച്ചു.
 
എണ്‍പത്തിനാലുകാരനായ ഫാ. സ്റ്റാന്‍ സ്വാമിക്കു കോവിഡിനെത്തുടര്‍ന്ന് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ മിഹിര്‍ ദേശായി  ഹൈക്കോടതിയെ അറിയിച്ചിരുന്നു.  കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 28നാണ് തലോജ ജയിലില്‍ നിന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റിയത്.2020 ല്‍ ഒക്ടോബര്‍ 20ന് അറസ്റ്റിലായ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്നുമുതല്‍ തലോജ ജയിലിലാണു കഴിയുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് ഇടക്കാല ജാമ്യം തേടി അദ്ദേഹം നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഇടപെട്ടത്. ആശുപത്രിരേഖകളും ചികിത്സാവിവരങ്ങളും മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം ജയിലില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ ഫാ. സ്റ്റാന്‍ സ്വാമിയെ കോടതി മുമ്പാകെ ഹാജരാക്കിയപ്പോള്‍  ജയില്‍വാസത്തെത്തുടര്‍ന്ന് ശാരീരികവും മാനസികവുമായി ബുന്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

ഫാ. സ്റ്റാന്‍ സ്വാമിയെ കടുത്ത അനാരോഗ്യം മൂലമുള്ള മാനുഷിക പരിഗണന നല്‍കി മോചിപ്പിക്കാന്‍ നടപടി വേണമെന്ന്, ജര്‍മ്മന്‍ ഗവണ്‍മെന്റിനു വേണ്ടി ലോകവ്യാപകമായി മനുഷ്യാവകാശ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് പോളിസി ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ അസിസ്റ്റന്‍സ് കമ്മീഷണര്‍ ബാര്‍ബെല്‍ കോഫ്‌ലര്‍ ആവശ്യപ്പെട്ടിരുന്നു. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുപോന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യത്തെക്കുറിച്ച് അവര്‍ ട്വിറ്ററിലൂടെ കടുത്ത ആശങ്കയും പ്രകടിപ്പിച്ചു. 'പ്രായാധിക്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത്, മാനുഷിക കാരണങ്ങളാല്‍ അദ്ദേഹത്തെ മോചിപ്പിക്കുന്നത് പരിഗണിക്കാന്‍ ഞാന്‍ ബന്ധപ്പെട്ട അധികാരികളോട് അടിയന്തിരമായി അഭ്യര്‍ത്ഥിക്കുന്നു'- ബാര്‍ബെല്‍ കോഫ്‌ലര്‍ ട്വീറ്റ് ചെയ്തു.

മാവോയിസ്റ്റുകളാണെന്ന് ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത 13 പേരില്‍ 3 പേര്‍ കൂടി കോവിഡ് രോഗികളായിരുന്നു. മഹേഷ് റാവുത്ത്, സാഗര്‍ ഗോര്‍കെ, രമേഷ് ഗയ്ചോര്‍ എന്നിവരാണു പോസിറ്റീവായത്. മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റോണ വില്‍സന്‍ ഉള്‍പ്പെടെ 7 പേര്‍ നെഗറ്റീവാണ്. ഈ 10 പേരും നവി മുംബൈ തലോജ ജയിലിലാണ്. ഫാ. സ്റ്റാന്‍ സ്വാമിക്ക് നേരത്തേ കോവിഡ് വാക്‌സിന്റെ ആദ്യ കുത്തിവയ്പ് നടത്തിയിരുന്നു.അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ്, നടുവേദന, കേള്‍വി ശക്തി നഷ്ടപ്പെടല്‍ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ട്. ഓക്സിജന്‍ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്. 15 ദിവസത്തെ ചികിത്സയ്ക്കായാണ് കോടതി അനുമതി നല്കിയത്. ആശുപത്രിയില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിത്രത്തില്‍ തീര്‍ത്തും അവശനാണ് അദ്ദേഹം.

ഫാ. സ്റ്റാന്‍ സ്വാമി ജാമ്യം ആവശ്യപ്പെട്ട് നേരത്തേ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യമാണ് വേണ്ടതെന്നും അല്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കാമെന്നും ആരോഗ്യശേഷി ഇല്ലാതായി മരണം അടുത്തുവരികയാണെന്നും ബോംബെ ഹൈക്കോടതിയെ സ്വാമിയുടെ അഭിഭാഷകര്‍ ഹര്‍ജിയിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രായവും ജെജെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വിദഗ്ധ പാനല്‍ നല്‍കിയ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

ജെ ജെ സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളുള്ളതിനാല്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ വൈ പി യാഗ്‌നിക്കും വാദിച്ചു. എന്നാല്‍ ജെ ജെ ആശുപത്രിയില്‍ ഹര്‍ജിക്കാരന് വേണ്ട ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായത്. സ്വന്തം ചെലവില്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായിരുന്നു കോടതി അനുമതി നല്‍കിയത്.

ബാബു കദളിക്കാട്

 
 

 

Comments

leave a reply

Related News