Foto

ദുഃഖവെള്ളിയാഴ്ച ...നോമ്പുകാല ചിന്തകള്‍ (48 ദിവസം)

ജോബി ബേബി,

നമ്മുടെ മിശിഹാ തമ്പുരാന്‍ കുരിശില്‍ തറയ്ക്കപ്പെട്ടിരിക്കുന്നു.ഞാന്‍ ദേവാലയം പൊളിച്ചു കളയുമെന്നു അവന്‍ പറഞ്ഞതായി ഒരാള്‍ സാക്ഷി പറയുന്നു.മറ്റൊരാള്‍ അവന്‍ ശാബദിനെ തിരസ്‌കരിച്ചു എന്ന് പറയുന്നു.മറ്റൊരാള്‍ അവന്‍ ദൈവപുത്രനാണെന്നു പറഞ്ഞതായി മൊഴി കൊടുക്കുന്നു.മറ്റൊരുവന്‍ ചെകിടത്തടിക്കുന്നു.വേറൊരാള്‍ തിരുമുഖത്ത് തുപ്പുന്നു.ഒരുവന്‍ ചുംബനം കൊണ്ട് ചതിക്കുന്നു.മറ്റൊരുത്തന്‍ തന്നെ അറിയുകയില്ല എന്ന് പറയുന്നു.അവരില്‍ ചിലര്‍ അവനെ അടിപ്പാനായി മലര്‍ത്തി കിടത്തി.മറ്റുചിലര്‍ പുറത്തടിച്ചു.ചിലര്‍ മുട്ടുകുത്തി തന്നെ വന്ദിക്കുന്നു.ചിലര്‍ യഹൂദന്മാരുടെ രാജാവെന്നു പേരുവിളിച്ചു.ഒരുവന്‍ പെരുന്നാള്‍ വസ്ത്രങ്ങള്‍ അഴിച്ചു മറ്റൊരുവന്‍ പരിഹാസ വസ്ത്രങ്ങള്‍ ധരിപ്പിച്ചു.വേറൊരുവന്‍ മുള്‍ക്കിരീടം അണിയിക്കുന്നു.മറ്റൊരുവന്‍ വടിപിടിപ്പിക്കുന്നു.ഒരാള്‍ തന്റെ തലയില്‍ അടിച്ചു.മറ്റൊരാള്‍ കാടിയും കൈയ്പുനീരും കലര്‍ത്തി വെച്ചു.ഒരാള്‍ തന്നെ മരത്തിന്മേല്‍ നീട്ടി കിടത്തി,വേറൊരാള്‍ കൈകാലുകളില്‍ ആണികള്‍  തറച്ചു.ഒരാള്‍ നീ ദൈവ പുത്രനാണെങ്കില്‍ നിന്നെ തന്നെ ജീവിപ്പിക്കുക എന്ന് പറഞ്ഞു.മറ്റൊരുവന്‍ നീ രാജ്യത്തില്‍ വരുമ്പോള്‍ ഓര്‍മ്മിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു.ഒരാള്‍ കുരിശില്‍ നിന്ന് ഇറങ്ങിവരിക,നിന്നെ ഞങ്ങള്‍ വിശ്വസിക്കാം എന്ന് പറഞ്ഞു.മറ്റൊരാള്‍ സത്യമായും ഇവന്‍ ദൈവ പുത്രനാണെന്ന് ഏറ്റു പറഞ്ഞു.പടയാളികള്‍ പരിഹസിച്ചു.പ്രധാന പുരോഹിതര്‍ തന്നെ നോക്കി തലകുലുക്കി.ന്യായാധിപന്‍ ഇവനെ കുരിശിന്മേല്‍ തറയ്ക്കുക എന്നട്ടഹസിച്ചു.ദൈവം കുരിശിന്മേല്‍ തറയ്ക്കപ്പെടുന്നു.സൂര്യന്‍ ഇരുളുന്നു,ദേവാലയത്തിലെ തിരശീല കീറുന്നു,വിലാവില്‍ നിന്ന് രക്തവും വെള്ളവും ഒഴുകുന്നു,പാറകള്‍ പൊളിയുന്നു,ഭൂമി വിറയ്ക്കുന്നു,മരിച്ചവര്‍ ജീവിച്ചെഴുന്നേല്‍ക്കുന്നു,യൂദാ പണം വാങ്ങിക്കുന്നു,കയ്യാപ്പാ ആലോചന ചെയ്യുന്നു,ഹന്നാന്‍ കുറ്റം ചുമത്തുന്നു,പീലാത്തോസ് ഇരിക്കുന്നു,മിശിഹാ നില്‍ക്കുന്നു,മരത്തിന്മേല്‍ തൂക്കപ്പെടുകയും നമുക്ക് വേണ്ടി ശാപമായി തീരുകയും ചെയ്യ്തവനെ നാം കുംബിടുന്നു.നമുക്കുവേണ്ടി താഴ്മ പൂണ്ട അത്യുന്നതന്റെ തൃപ്പാദപീoത്തെ നാം വന്ദിക്കണം.നമ്മുടെ മുഖം ലജ്ജിക്കാതെ ശോഭിക്കാന്‍ വേണ്ടി നാം അടുത്ത് ചെന്ന് കുരിശിന്മേല്‍ തറയ്ക്കപ്പെട്ടവനില്‍ ആശ്രയിക്കണം.ഞങ്ങള്‍ക്ക് വേണ്ടി കുരിശിക്കപ്പെട്ട കര്‍ത്താവേ ഞങ്ങളോട് കരുണ ചെയ്യേണമേ.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...  

Comments

leave a reply

Related News