Foto

പാലിയേറ്റീവ് രംഗത്തെ പ്രതിഭകളിലൂടെ - ഡോ .പോള്‍ കലാനിധി 

പാലിയേറ്റീവ് രംഗത്തെ പ്രതിഭകളിലൂടെ
- ഡോ .പോള്‍ കലാനിധി 

തയ്യാറാക്കിയത് - ജോബി ബേബി,
 
ഇ .എം .ഫോര്‍സ്റ്റര്‍ എന്ന ഇംഗ്ലീഷ് സാഹിത്യകാരന്‍ പറഞ്ഞത് സാഹിത്യത്തിന്റെ ഏറ്റവും പ്രിയ പ്രമേയങ്ങള്‍ ജനനവും മരണവും ആണെന്നാണ്.ആകിലും ഈ രണ്ടിനെക്കുറിച്ചും ആര്‍ക്കും ആധികാരികമായ ഒരു അഭിപ്രായം പറയാനാകില്ല, കാരണം ജനിച്ച കുഞ്ഞിനോട് ജന്മാനുഭവത്തെക്കുറിച്ചു ചോദിച്ചാല്‍ ഒരു കരച്ചിലാവാം മറുപടി; അതുപോലെ മരിച്ചയാളോട് മരണാനുഭവം വര്‍ണ്ണിക്കാന്‍ പറഞ്ഞാല്‍ നിരര്‍ത്ഥകമായ നിശബ്ദതയാവും ഉത്തരം. പക്ഷേ ഈ അടുത്ത കാലത്തായി രോഗ ഗ്രസ്തരായ പല എഴുത്തുകാരും മരണത്തോടടുക്കുമ്പോള്‍ അതിനെ ജീവിതത്തിന്റെ മറ്റൊരു മുഖമായും അര്‍ത്ഥമായും എന്തിന് അതിന്റെ സൗന്ദര്യ ശാസ്ത്രം പോലും കാണാന്‍ ശ്രമിക്കുന്നുണ്ട്. ന്യൂറോ സര്‍ജന്‍ ആയ പോള്‍ കലാനിധി(1977-2015)അത്തരത്തിലുള്ള എഴുത്തുകാരനാണ്. ലംങ് കാന്‍സര്‍ പിടിപെട്ട് ജീവിതത്തിന്റെ അവസാന ദശയിലേക്ക് കടക്കുമ്പോഴും ഒരു നേര്‍ പുഞ്ചിരിയോടെ മാരക വേദനയെ നേരിടുന്നു ആ സുമുഖന്‍. ''When Breath Becomes Air' എന്ന ഒരൊറ്റ കൃതി വഴി തന്നെ ജീവിച്ചിരിക്കുന്നവര്‍ക്ക് മരണത്തിലൂടെ മാതൃക കാട്ടുന്നു ആ ചെറുപ്പക്കാരന്‍ .ശാസ്ത്രത്തിന്റെ കടുപ്പവും സാഹിത്യത്തിന്റെ ഊര്‍ജവും കലാനിധിയുടെ സൃഷ്ടികളില്‍ ഉണ്ട്. Stage-4-non-small-cell-EGFR-Positive Lung Cancer എന്ന് രോഗനിര്‍ണ്ണയം ചെയ്യ്തപ്പോള്‍ തളരാതെ,ജീവിത യാത്ര തുടരാന്‍ ഒരു കുഞ്ഞു വേണമെന്ന് തീരുമാനിച്ച ആ മഹാനുഭാവന്‍ ആയിരുന്നു കലാനിധി.Cady എന്ന മകള്‍ പിറന്നത് ഈ വിശേഷ ആഗ്രഹത്തിന്റെ ഫലസിദ്ധി ആയിരുന്നിരിക്കണം.കലാനിധിയുടെ എല്ലാ പ്രബന്ധങ്ങളും പുസ്തകവും നശ്വരമായ ശരീരത്തിന് അനശ്വരമായൊരു ദൈവീകത നല്‍കുന്നുണ്ട്.

1977ല്‍ ജനിച്ച ഈ ന്യൂറോ സര്‍ജന്‍ വൈദ്യ ശാസ്ത്രത്തില്‍ എത്തിപ്പെട്ടത് ചുരുക്കാം ചിലര്‍ മാത്രം തെരഞ്ഞെടുക്കുന്ന പന്ഥാവുകളിലൂടെയാണ് .Stanford University യില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം മനുഷ്യ ജീവശാസ്ത്രത്തിലും ബിരുദം നേടി .അത് കഴിഞ്ഞു Cambridge University യില്‍ നിന്നും ചരിത്രത്തിലും ശാസ്ത്രത്തിലെയും വൈദ്യശാസ്ത്രത്തിലെയും തത്വശാസ്ത്രം എന്നീ വിഷയങ്ങളിലും ബിരുദാനന്തര ബിരുദവും നേടിയ ശേഷം സാഹിത്യത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടണമെന്ന മോഹം നീട്ടി വച്ചിട്ടാണ് Yale School of Medicine നില്‍ ചേരുന്നതും മെഡിസിനിലും ന്യൂറോ സര്‍ജറിയിലും സ്പെഷലൈസ് ചെയ്യുന്നതും.അവിടെ തന്നെ ന്യൂറോ സര്‍ജറി ഡിപ്പാര്‍ട്‌മെന്റില്‍ റെസിഡന്റായി ജോലി നോക്കുമ്പോഴാണ് രോഗം പിടി മുറുക്കുന്നത്.അമിതമായ ഭാരക്കുറവും വിയര്‍പ്പും വിട്ടുമാറാത്ത ചുമയും മുതുകു വേദനയും കലാനിധിയെ വല്ലതെ അലട്ടി.രോഗനിര്‍ണ്ണയം നടന്നപ്പോള്‍ അതിനെ ഒരു ശരിയായ ഡോക്ടറെപ്പോലെ ശാസ്ത്രീയമായി നേരിടാന്‍ തീരുമാനിച്ചു .തളരാതേ മുന്നോട്ട് പോകാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു .മരണത്തെ നേരിടുന്നതെങ്ങിനെ എന്നതായിരുന്നു അതിലൊന്ന് ഒന്ന് മാത്രം .

അസാധാരണ ധൈര്യവും കലാവാസനയും പ്രതിഫലിക്കുന്ന ഒരു പ്രബന്ധമാണ് New York Times ല്‍ പ്രസിദ്ധീകരിച്ച How Long Have I Got Left?തലക്കെട്ടില്‍ത്തന്നെ ഡോക്ടറുടെ ആത്മധൈര്യം ജ്വലിക്കുന്നുണ്ട് .what patients seek is not scientific knowledge doctors hide,but existential authenticity each must find on her own.Getting too deep into statistics is like trying to quench thirst with salt water.The angst of facing mortality has no remedy in probability.ഡോക്ടറും രോഗിയും ഒരാള്‍ തന്നെ ആകുമ്പോള്‍ ശാസ്ത്ര ഭാഷയ്ക്ക് സ്ഥാനമില്ല,സത്യഭാഷയില്‍ നമ്മോട് തന്നെ സംവദിക്കേണ്ടി വരുന്ന അപൂര്‍വ നിമിഷമാണിത് .കലാനിധിയുടെ എല്ലാ എഴുത്തിലും ഈ ശാസ്ത്രസത്യതത്വമുണ്ട്.പറയുന്നതില്‍ അനൗചിത്യം ഉണ്ടെങ്കില്‍ കൂടി അര്‍ബുദം ആണ് കലാനിധിയിലെ സാഹിത്യനിധിയെ പുറത്തു കൊണ്ടുവന്നത് എന്ന് പറയേണ്ടി വരും .

Sherwin B Nuland പ്രോസ്റ്റേറ്റ് അര്‍ബുദം ബാധിച്ചു മരിച്ചപ്പോള്‍ കലാനിധി The Paris Review വില്‍ എഴുതിയ ചരമക്കുറിപ്പ് ശ്രദ്ധേയമാണ് .Nuland ന്റെ വചനങ്ങള്‍ തന്നെ അദ്ദേഹം കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട് .As with so many immature individuals of all living kinds,everything (the cancer cells)do is excessive and uncoordinated with the needs or constraints of there neighbors ....They are reproductive but not productive.As individuals,they victimise a sedate ,conforming society.
കലാനിധി തന്നെ തുടര്‍ന്ന് എഴുതുന്നത് ശ്രദ്ധിക്കാം :Only by a frank discussion of the very details of dying can we best deal with these aspects that frighten us the most .it is by knowing the truth....that we rid ourselves of that fear of the terra incognita of death.ഈ വീക്ഷണമാണ് കലാനിധിയുടെ ധൈര്യത്തിനുറവിടം.സത്യം മൂടിവയ്ക്കാനുള്ളതല്ല;സംവദിച്ചു സമ്പത്താക്കി മാറ്റാനുള്ളതാണ്.അത് അറിവിന്റെ വെളിച്ചമാകട്ടെ,അല്ലെങ്കില്‍ മരണത്തിന്റെ ഭീതിയാകട്ടെ.കലാനിധിയുടെ മകള്‍ Cady യോട് When Breath Becomes Air ല്‍ പറയുന്നത് കൂടി ശ്രദ്ധിക്കാം :When you come to one of the many moments in life where you must give an account of yourself,provide a ledger of what you have been...I pray (do not)discount that you filled a dying man's days with a sated joy....a joy that does not hunger for more and more but rest,satisfied.(199)

ഡോക്ടറായും രോഗിയായും ഉള്ള കലാനിധിയുടെ dual Citizenship അദ്ദേഹത്തെ ഒരു ഡോക്ടര്‍ രോഗിയെ വെറുമൊരു രോഗഗ്രസ്തനായ മനുഷ്യനായി മാത്രം കാണാതെ ജീവിതത്തിന്റെ കൂടപ്പിറപ്പായ വേദനയുടെ ചിഹ്നമായി കൂടി കാണണമെന്ന് പഠിപ്പിച്ചു .ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഈ ഡോക്ടറുടെ മഹത്തായ സംഭാവന മാരകമായ രോഗങ്ങള്‍ പിടിപെട്ടാല്‍ രോഗ സത്യം മനസ്സിലാക്കി ശിഷ്ടജീവിതം അര്‍ത്ഥവത്താക്കുക എന്നതാണ് .മറ്റൊരു ഡോക്ടറും മരണത്തിന്റെ ഭൂപടത്തെ ഇത്ര ശക്തിയോടും വ്യക്തതയോടും പ്രതിപാദിച്ചിട്ടില്ല.

പ്രാണന്‍ വായുവില്‍ അലിയുമ്പോള്‍ എന്ന തലക്കെട്ടില്‍ മലയാളം പരിഭാഷ പുറത്തിറങ്ങിയിട്ടുണ്ട് .
 

Comments

leave a reply